സൂരജ് പാമ്പിനെക്കൊണ്ടുവന്ന ചാക്ക് കണ്ടെത്തി,സുരേന്ദ്രപ്പണിക്കരുടെ വാഹനവും കസ്റ്റഡിയിൽ

ഉത്രക്കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിനെ രണ്ടാം തവണയും അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താന്‍ ആദ്യം പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. ഇതിന് പുറമേ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ഉത്രയെ സൂരജിന്റെ വീട്ടില്‍ ആദ്യ തവണ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പ്രതി സൂരജിനെ ക്രൈംബ്രാഞ്ച് സംഘം അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഉത്രയുടെ സ്വര്‍ണം ഉപയോഗിച്ചാണ് സുരേന്ദ്രപ്പണിക്കര്‍ ഉപയോഗിച്ചിരുന്ന വാഹനം വാങ്ങിയത്. അതാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ കാരണം. സൂരജ് സ്വര്‍ണാഭരണം വില്‍പ്പന നടത്തിയതായി കരുതുന്ന, അടൂരിലെ ജൂവലറിയിലും സൂരജിനെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും.