ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി തിരുവനന്തപുരം കളക്ടർ, ഒപിയിൽ വലഞ്ഞ് രോഗികൾ

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്‌ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്. കളക്ടർ ജെറോമിക് ജോർജ്ജ് നടത്തിയത് അധികാര ദുർവ്വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി കെജിഎംഒഎ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സമരത്തിലേക്ക് നീങ്ങുമെന്ന് കെജിഎംഒഎ പറഞ്ഞു.

ഡോക്ടർമാരിൽ ഒരാളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത് കളക്ടർ ഡിഎംഒയെ വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. എന്നാൽ സ്വകാര്യ ആവശ്യങ്ങൾക്ക് സർക്കാർ ഡോക്ടർമാരെ വിട്ടുനൽകാൻ സാധിക്കില്ലെന്ന് ഡിഎംഒ പറഞ്ഞു. കളക്ടർ വീണ്ടും വിളിച്ച് ആവശ്യപ്പെട്ടതോടെ ഡിഎംഒ ഡോക്ടറെ വിട്ടു നൽകാൻ നിർബന്ധിതമാകുകയായിരുന്നു.

20 മിനിറ്റോളം കാത്തു നിൽക്കേണ്ടി വന്നതിന് ശേഷമാണു ഡോട്ടർ കളക്ടറെ കണ്ടത്. അപ്പോഴാണ് കുഴിനഖത്തിനാണ് ചികിത്സ തേടിയതെന്ന് വ്യക്തമായത്. ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ
കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം

പേരൂർക്കട മോഡൽ ആശുപത്രിയിൽ നിന്നും സർക്കാർ ഡോക്ടറെ, നിസാരമായ അസുഖം ചികിത്സിക്കുന്നതിനായി ജെറോമിക് ജോർജ് വിളിച്ചു വരുത്തിയിട്ടുണ്ടെന്ന് കെജിഎംഒഎ പ്രസിഡന്റ് പത്മപ്രസാദ് പറഞ്ഞു. സമാനമായ സംഭവങ്ങൾ ഇനിയും തുടർന്നാൽ സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.