ഓടുന്ന ബസിൽ യുവതിയെ ഭർതൃസഹോദരൻ കഴുത്തറുത്ത് കൊന്നു

ദിണ്ടിഗൽ . ഓടുന്ന ബസിൽ യുവതിയെ ഭർതൃസഹോദരൻ കഴുത്തറുത്ത് കൊന്നു. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ നത്തത്തിന് സമീപമാണ് ക്രൂരത അരങ്ങേറിയത്. ഗണവായ്പ്പട്ടി സ്വദേശി ദമയന്തിയാണ് കൊല്ലപ്പെട്ടത്. സ്വത്ത് തർക്കവുമായുള്ള വൈരാഗ്യത്തെത്തുടർന്ന് ഭർതൃസഹോദരനാണ് കൊല നടത്തിയത്.

നത്തത്തെ പ്രമുഖ എൻജിഒയിലെ ജീവനക്കാരിയായിരുന്നു ദമയന്തി. ദമയന്തിയുടെ ഭർത്താവ് ഗോപി ദിണ്ടിഗൽ നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. ഗോപിയും സഹോദരൻ രാജാംഗവും തമ്മിൽ ഏറെക്കലമായി സ്വത്തുതർക്കം നിലനിൽക്കുകയാണ്. കുടുംബ സ്വത്ത് ഭാഗംവെക്കുന്നതിനെ ചൊല്ലിയാണ് തർക്കം. വിഷയത്തിൽ ഇരുവരും തമ്മിൽ നിരവധി തവണ വാക്കുതർക്കവും കൈയ്യേറ്റവും ഇതിനകം ഉണ്ടായിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഇരുവരും നൽകിയ കേസ് ദിണ്ടിഗൽ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. കേസിന്‍റെ ആവശ്യത്തിനായി ദിണ്ടിഗലിലെ വക്കീൽ ഓഫീസിലേക്കുള്ള യാത്രയിലാണ് ദമയന്തി കൊല്ലപ്പെട്ടിരിക്കുന്നത്. ഉലുപ്പക്കുടി – ദിണ്ടിഗൽ റൂട്ടിലോടുന്ന കൃഷ്ണ എന്ന സ്വകാര്യ ബസിൽ ദമയന്തി കയറുന്നത് കണ്ട് രാജാംഗം 14 വയസുള്ള മകനെയും കൂട്ടി അതേ ബസിൽ കയറുകയായിരുന്നു.

ബസ് ഗോപാൽപട്ടിക്ക് സമീപം വടുകമ്പതിയിൽ എത്തുമ്പോൾ രാജാംഗം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ദമയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയാണ് ഉണ്ടായത്. സംഭവശേഷം മകനെ ബസിൽ ഉപേക്ഷിച്ച് രാജാംഗം ഓടിരക്ഷപെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ദമയന്തിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ദിണ്ടിഗൽ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽപോയ രാജാംഗത്തെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തി വരുകയാണ്.