തോട്ടപ്പള്ളി കരിമണല്‍ ഖനനം തുടരാം; ഖനനത്തിനെതിരെയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരെയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണല്‍നീക്കമെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ എം.എച്ച് വിജയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കരിമണല്‍ ഖനനം നടക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് വലിയ സമരം നടന്നുവന്നിരുന്നു. ഇതിനിടെ സിപി ഐ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും പൊലീസും അവിടുത്തെ നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയില്‍ നിന്ന് നാട്ടുകാര്‍ക്കും സമരസമിതിക്കും ഇപ്പോള്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്.