കൽപ്പറ്റ/ ബഫർ സോൺ വിഷയത്തിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ എം.പി ഓഫീസിൽ എസ്.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തുമ്പോൾ പോലീസ് കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു. മരിച്ച അക്രമത്തിലേക്ക് നീങ്ങിയതും ഓഫീസിനുള്ളിൽ എസ് എഫ് ഐക്കാർ അഴിഞ്ഞാട്ടം നടത്തിയതും ഒക്കെ ഡി വൈ എസ് പിയുടെ കണ്മുന്നിലാണ് നടന്നത്.
പോലീസ് അക്രമത്തിനു കൂട്ടുനിന്നെന്ന് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഓഫീസ് ആക്രമിക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ 19 എസ്.എഫ്.ഐ പ്രവർത്തകരെയാണ് സംഭവം വിവാദമായതോടെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കം 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല നൽക്കുകയായിരുന്നു. സംഭവത്തെ പറ്റി അന്വേഷണം നടത്തി ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
സംഭവസ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന ഡിവൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മാർച്ചും അക്രമവും നടക്കുമ്പോൾ സംഭവസ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കല്പറ്റ ഡിവൈ.എസ്.പിയെ ആണ് അന്വേഷണ വിധേയമായി സസ്ഡപെൻഡ് ചെയ്തിരിക്കുന്നത്. ഡിവൈ.എസ്.പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോടു മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
ഇതിനിടെ, എം.പി ഓഫീസ് ആക്രമണത്തെ തള്ളി എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയും രംഗത്ത് വരികയുണ്ടായി. വയനാട്ടിൽ എസ്.എഫ്.ഐ കാട്ടിയ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംഘടനാപരമായ നടപടി സ്വീകരിക്കും. കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ആക്രമണത്തെ തള്ളിപ്പറഞ്ഞിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആക്രമണത്തെ അപലപിക്കുകയാണ് ഉണ്ടായത്.