പിണറായി വിജയൻ മുസ്ലീം സമുദായത്തിലെ തീവ്രവാദി വിഭാഗത്തിന്റെ വക്താവ്, പിസി ജോർജ്

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ നടത്തുന്ന നീക്കങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പിസി ജോർജ്. മുസ്ലീം വിഭാഗത്തിലെ തീവ്രവാദി വിഭാഗത്തിന്റെ വക്താവാണ് പിണറായി വിജയൻ. മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത പിണറായി വിജയന്റ നേതൃത്വത്തിൽ ഏകീകൃത സിവിൽ കോഡിനെതിരെ സമരം ചെയ്യുന്നത് മുസ്ലീം ലീഗിന്റെ മാന്യതയ്‌ക്ക് ചേർന്നതല്ലെന്നും പിസി ജോർജ് പറയുകയുണ്ടായി.

‘മുസ്ലീം ലീഗ് കേരളത്തിലെ മാന്യന്മാരുടെ പാർട്ടികളിൽ ഒന്ന്. പിണറായി വിജയന്റെ കള്ള കച്ചവടത്തിനൊന്നും ആ പാർട്ടിയെ കിട്ടുകയില്ല. ഏകീകൃത സിവിൽകോഡ് ശരിയോ തെറ്റോ എന്നത് വേറൊരു വശം. എനിക്ക് ഈ വിഷയത്തിൽ എന്ത് അഭിപ്രായമാണ് ഉള്ളതെന്നുള്ളത് വേറൊരു കാര്യമാണ്. ഇതിൽ എതിർപ്പ് രേഖപ്പെടുത്താൻ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ഇഎംഎസ് നമ്പൂതിരിപ്പാട് എന്താണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ മഹിളകളെ ഒരുമിപ്പിച്ചുകൊണ്ട് ഏകീകൃത സിവിൽ കോഡിന് വേണ്ടി സമരം ചെയ്യണമെന്നാണ്. ആ നമ്പൂതിരിപ്പാടിന്റെ പാർട്ടിയാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നത് ഓർക്കണം. മുസ്ലീം വിഭാഗത്തിൽ തീവ്രവാദി വിഭാഗമുണ്ട്. അവരുടെ വക്താവാണ് പിണറായി. മുസ്ലീം ലീഗിനൊപ്പം ചേർന്നു കഴിഞ്ഞാൽ തീവ്രവാദപേരുദോഷം അവസാനിപ്പിക്കാം എന്നാണ് പിണറായിയുടെ ഉദ്ദേശ്യം. ആ ലക്ഷ്യത്തോടെയാണ് മുസ്ലീം ലീഗിനെ ചാക്കിടാൻ ശ്രമിച്ചതെന്നും പിസി ജോർജ് പറഞ്ഞു.

ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമായ പിണറായി വിജയന്റെ കൂടെ കൂടി സമരം ചെയ്യാൻ പോകാനും, സമരത്തിന് നേതൃത്വം നൽകുന്നതും മുസ്ലീം ലീഗിന്റെ അഭിമാനത്തിന് യോജിച്ചതല്ല. ഏകീകൃത സിവിൽ കോഡ് വിഷയമായതിനാൽ മുസ്ലീം ലീഗിനെ മുതലെടുക്കാൻ ശ്രമിച്ചതായിരുന്നു. ഇത് മാന്യതയല്ല, പിണറായിയുടെ ഒരു കളിയായിരുന്നു ഇത്. ഏതായാലും അതിന് മുസ്ലീം ലീഗിനെ കിട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു.