അങ്കിളിന് പെട്ടെന്ന് ദേഷ്യം വരും, അതുപോലെ സ്നേഹത്തോടെ പെരുമാറും…വേദനയോടെ ഉമ നായർ

നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. നാടക, സീരിയൽ, ചലച്ചിത്ര നടൻ നിർമ്മാതാവ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കാലടി ജയൻ. ടൈറ്റാനിയത്തിലെ ജോലി ഉപേക്ഷിച്ച് അഭിനയ രം​ഗത്ത് സജീവമായ ആളാണ് കാലടി ജയൻ. പിന്നീട് പ്രഫഷണൽ നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തി. അർത്ഥം, മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യൻ, ജനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മരണവാർത്ത പുറത്ത് വന്നതോടെ സഹപ്രവർത്തകരും സിനിമാ മേഖലയിൽ അദ്ദേഹത്തെ അറിയുന്നവരുമെല്ലാം ആദരാഞ്ജലികൾ നേർന്ന് എത്തി. ഒട്ടനവധി താരങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളും പങ്കുവെച്ചു. ഉമ നായർ കാലടി ജയനെ കുറിച്ച് എഴുതിയ വരികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാലടി ജയന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം ഉമ നായർക്കും കുടുംബത്തിനുമുണ്ടായിരുന്നു.എല്ലാ സാഹചര്യങ്ങളിലും തന്നെ ചേർത്ത് നിർത്തിയിരുന്നവരാണ് കാലടി ജയന്റെ കുടുംബാം​ഗങ്ങൾ എന്നാണ് ഉമ നായർ കുറിപ്പിൽ പറയുന്നത്.

‘പ്രണാമം അങ്കിൾ… എന്റെ അഭിനയ ജീവിതത്തിൽ മികച്ച നായിക കഥാപാത്രങ്ങൾ അതിനുപരി വ്യക്തിപരമായി എനിക്ക് എന്റെ കുടുംബം പോലെ മറ്റൊരു കുടുംബം… അമ്മ, അനുജത്തി, ഏട്ടൻ അങ്ങനെ എല്ലാം നൽകിയത് അങ്കിളാണ്. ഇന്നും എനിക്ക് എല്ലാ സാഹചര്യങ്ങളിലും ഓടി ചെന്നാൽ ചേർത്ത് നിർത്തുന്ന ലീലാമ്മയോടും ജിഞ്ചുവിനോടും എന്ത്‌ പറയണം എന്നറിയില്ല.അങ്കിളിന് പെട്ടെന്ന് ദേഷ്യം വരും. അതുപോലെ സ്നേഹത്തോടെ പെരുമാറും. ഇനി ഇല്ല എന്നത് സത്യമാണ്. പ്രാർത്ഥനകൾ മാത്രമായി…’ എന്നാണ് ഉമ നായർ കാലടി ജയനെ കുറിച്ച് എഴുതിയത്.