കല്യാണം വിളിക്കാത്തതിന്റെ പേരിൽ വീടിനു നേരെ കല്ലെറിഞ്ഞ യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം. കല്യാണം വിളിക്കാത്തതിന്റെ പേരിൽ വീടിനു നേരെ കല്ലെറിഞ്ഞ യുവാവിനെ വെട്ടിക്കൊന്നു. കോട്ടയം കറുകച്ചാലിലാണ് സംഭവം. ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ ആയുധങ്ങളുമായി കറുകച്ചാൽ പോലീസിൽ കീഴടങ്ങി.

ഞായറാഴ്ച രാത്രി 12.30ന് ഉമ്പിടി കോളനിഭാഗത്ത് റബർതോട്ടത്തിനു സമീപമാണ് സംഭവം. കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തിൽ ബിനു പ്രതി സെബാസ്റ്റ്യന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞതായി പറയപ്പെടുന്നു. ബിനുവുമായി നേരത്തെ വൈരാഗ്യം ഉണ്ടായിരുന്ന വിഷ്ണുവിനെ കൂട്ടുപിടിച്ച് സെബാസ്റ്റ്യൻ ബിനുവിനെ വടിവാളിന് വെട്ടിവീഴ്ത്തുകയായിരുന്നു.

കഴുത്തിനും കൈപ്പത്തിക്കും കാൽമുട്ടു മുതൽ പാദം വരെയും വെട്ടേറ്റ ബിനുവിനെ സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിച്ചു.