70 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ

മലപ്പുറം. കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. 70 ലക്ഷം രൂപയുടെ സ്വർണ്ണം കടത്തിയ യാത്രക്കാരനെ പോലീസ് പിടിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷിജിലി(30)നെയാണ് 1253 ഗ്രാം സ്വർണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വർണത്തിന് 70 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നുമാണ് ഷിജിൽ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് എക്‌സറേ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളിൽ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചനിലയിൽ സ്വർണമിശ്രിതം കണ്ടെത്തിയത്.

യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട് നൽകും. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈ വർഷം പോലീസ് പിടികൂടുന്ന 13-ാമത്തെ സ്വർണക്കടത്ത് കേസാണിത്.