ഉരുള്‍പ്പൊട്ടിലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു, എന്നാല്‍ വിടാതെ പിന്തുടര്‍ന്ന് ദുര്‍വിധി, അനന്തുവിന്റെ മരണം വാഹനാപകടത്തില്‍

ചോറ്റി: ദുര്‍വിധി അനന്തുവിനെ വിടാതെ പിന്തുടരുകയായിരുന്നു. മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക് കയറിയ യുവാവിനെ ഒടുവില്‍ വിധി തന്നെ അകാലത്തില്‍ തട്ടിയെടുത്തു. ദേശീയപാതയില്‍ നിര്‍മലാരാം ജംക്ഷനില്‍ അമിത വേഗതയില്‍ എത്തിയ ലോറി ഇടിച്ചായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇളംകാട് മുക്കുളം തേനര്‍കുന്നേല്‍ ബിജുവിന്റെ മകന്‍ അനന്തു മരിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ഇളംകാട്ടെ ഉരുള്‍പ്പൊട്ടലില്‍ അനന്തുവിന്റെ വീടും തകര്‍ന്നിരുന്നു. എന്നാല്‍ ബിജുവും കുടുംബവും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അനന്തുവിന്റെ ജീവന്‍ കവര്‍ന്ന അപകടം സംഭവിച്ചത്. ബൈക്കില്‍ പാലായിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുമായി മുണ്ടക്കയം ഭഗത്തേക്ക് പോയ ലോറി അമിതവേഗതയിലെത്തി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കര്‍ണാടകയില്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് ബിജുവും തൊഴിലുറപ്പ് ജോലികള്‍ക്കു പോകുന്ന അമ്മ രാധയും അനന്തുവും ഉള്‍പ്പെടുന്ന കുടുംബം ദുരന്തം തകര്‍ത്ത ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു.

ദുരന്തത്തില്‍ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്. ആയുര്‍വേദ നഴ്‌സിങ് പഠിച്ച അനന്തുവിന് ഗോവയില്‍ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു. അടുത്ത മാസം ഒന്നിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു ചേരാനിരിക്കെയാണ് അപകടം. തൊടുപുഴ സ്വദേശിയായ ലോറി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടര്‍ വാഹന വകുപ്പിനോടു ശുപാര്‍ശ ചെയ്തതായി മുണ്ടക്കയം എസ്എച്ച്ഒ സി.ഇ.ഷൈന്‍ കുമാര്‍ അറിയിച്ചു. സംസ്‌കാരം ഇന്ന്. മാതാവ്: രാധ. സഹോദരി: ആതിര.