അബി​ഗേലിനെ ഇന്ന് വീട്ടിലേക്ക് കൊണ്ട് വരില്ല, വൈദ്യപരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക്

കൊല്ലം: ഉറക്കമൊഴിഞ്ഞ് നാട് കാവലിരുന്ന അബി​ഗേലിനെ കണ്ടെത്തിയ വാർത്ത ഏറെ സന്തോഷത്തോടെയാണ് കേരളം കേട്ടത്. എന്നാൽ ഇന്ന് അബി​ഗേലിനെ വീട്ടിലേക്ക് കൊണ്ട് വരില്ല. കുട്ടിയെ വൈദ്യപരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.മാനസിക പിന്തുണ ഉറപ്പാക്കുന്നതിനാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയവർ ഇന്നലെ ബിസ്ക്കറ്റ് നല്‍കിയിരുന്നു. ഇതിൽ എന്തെങ്കിലും ചേർത്ത് നൽകിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വിദ​ഗ്ധ പരിശോധന നടത്തും.

കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് തിങ്കളാഴ്ച വൈകിട്ടാണ് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. തുടർന്ന് രാത്രിയും പകലുമില്ലാതെ നീണ്ട തെരച്ചിലിനൊടുവിലാണ് അബി​ഗേലിനെ കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയവർക്കായി ഊ‍ർജിതമായ തിരച്ചിൽ തുടരുകയാണ്. 21 മണിക്കൂറുകൾക്ക് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നതായാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.