കൊല്ലം: അബിഗേലിനെ സുരക്ഷിതമായി തിരിച്ചുകിട്ടിയതില്‍ ദൈവത്തിനും ജനങ്ങളോടും മറ്റു പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് അച്ഛന്‍ റെജി പറഞ്ഞു. ഒരു പോറൽ പോലുമേൽക്കാതെ കുഞ്ഞിനെ കിട്ടി. മാധ്യമങ്ങളും പൊലീസും നാട്ടുകാരും ജനങ്ങളും സര്‍ക്കാരും ബന്ധുക്കളും എല്ലാവരില്‍നിന്നും മുഴുവൻ പിന്തുണയും കിട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും വിളിച്ചു.സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ആരെയും സംശയമില്ല. എന്നാല്‍, ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥയുണ്ടാകരുത്. അതിനുവേണ്ടി ഇതിന് പിന്നില്‍ എന്താണെന്ന് വ്യക്തമായി അറിയണം. അതെല്ലാം അന്വേഷണത്തിന്‍റെ ഭാഗമായി പുറത്തുവരും. അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും പിന്നിലെ കാരണം അറിയണമെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അബിഗേലിന്‍റെ അച്ഛന്‍ റെജി പറഞ്ഞു. അബിഗേലിനെ എ.ആര്‍ ക്യാമ്പില്‍നിന്നും ഏറ്റുവാങ്ങിയശേഷം എഡിജിപി എം.ആര്‍ അജിത്കുമാറിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെജി.
പൊലീസ് തുടക്കംമുൽതന്നെ ധൈര്യം തന്ന് കൂടെ നിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാൻ തളർന്നു പോയി ഇനിയൊരു പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. എന്നാൽ അപ്പോഴും പൊലീസ് ധൈര്യം പകർന്നു. എല്ലാവരോടും നന്ദി. ആരെക്കുറിച്ചും സംശയമില്ല. പക്ഷേ ഇതിന് പിന്നിലെന്ന് കണ്ടെത്തണം’. റെജി പറഞ്ഞു.
ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഓയൂരിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.പൊലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്.