ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്; സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പങ്കുവെച്ചു. പതിവ് സിനിമയിൽ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്നും തന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള മാറ്റങ്ങളാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ വായിക്കാം

”പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമ . സർവിത ചർവ്വണം ചെയ്ത രീതിയിൽ നിന്നും മാറി പുതുതായി എന്തെങ്കിലും മലയാള സിനിമയിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിൽ മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. കല്യാണം കഴിച്ചുകൊണ്ട് വന്ന പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ ഒതുക്കുന്ന പ്രവണത, അത് സ്വാഭാവികമാണെന്നാണ് വീട്ടുകാർ കരുതുന്നത്. ആ വീട്ടിലെ അമ്മ ആ രീതിയോട് മെരുകി കഴിഞ്ഞിരിക്കുന്നു. ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അടുക്കളയിലേക്കുള്ള പൈപ്പ് കേടായ കാര്യം ഭർത്താവിനോട് പറഞ്ഞിട്ടും അയാൾ അത് നിസ്സാരമായി കണ്ടു. ഇനിയും മാറ്റം വരാത്ത പുരുഷന്മാരുടെ മാനസിക അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നത്.”

ഒരു സാധാരണ ഇന്ത്യൻ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് സിനിമയിൽ ആവിഷ്ക്കരിച്ചത്. എന്നാൽ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ കഥ തന്തുവിനെയും ആവിഷ്ക്കാരത്തെയും പ്രശംസിച്ചു ഒരുപാടു പേരാണ് മുന്നോട്ടു വന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സർജിൻ രാജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.