അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു; പ്രതികള്‍ക്കെതിരെയും വേറെയും കേസുകള്‍ നിലവിലുണ്ട്

പാലക്കാട് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ നേരത്തേയും ശ്രമം നടന്നിരുന്നുവെന്ന് അനീഷിന്റെ അമ്മ രാധ വെളിപ്പെടുത്തി. സ്ത്രീധനം ചോദിച്ചുവെന്ന് ആരോപിച്ച് ഹരിതയുടെ കുടുംബം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

അനീഷിന്റെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനാണെന്ന് രാധ ആരോപിച്ചു. മകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നും രാധ പറഞ്ഞു. ഹരിതയെ തങ്ങള്‍ സംരക്ഷിക്കുമെന്നും അനീഷിന്റെ അമ്മ പറഞ്ഞു.

അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായ പ്രഭാകരനും, ബാലകൃഷണനുമാണ് അന്വേഷണ ചുമതല. അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കാലിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിന് കാരണമായി. രക്ത ദമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രണയ വിവാഹത്തിന്റെ പേരില്‍ തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പില്‍ കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അനീഷിന്റെ സഹോദരന്‍ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ്. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

മൂന്ന് മാസമേ നിന്റെ കഴുത്തില്‍ ഈ താലിയുണ്ടാകൂ എന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ അതിന്റെ പേരില്‍ ഭര്‍ത്താവിനെ കൊന്നുകളയുമെന്ന് കരുതിയില്ലെന്നും അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു. നേരത്തേ അമ്മാവന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നീടൊരിക്കല്‍ വീട്ടില്‍ വന്ന് തന്റെ ഫോണ്‍ എടുത്തുകൊണ്ടു പോയെന്നും ഹരിത പറഞ്ഞു.

അനീഷിനെ കൂട്ടാതെ തനിച്ച് വീട്ടില്‍ വരാന്‍ തന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നുവെന്നും ഹരിത പറഞ്ഞു. ‘അനീഷേട്ടനെ വിട്ട് ഒറ്റയ്ക്ക് വീട്ടില്‍ വരാനാണ് അമ്മ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. ഒറ്റയ്ക്ക് വന്നാല്‍ ഏപ്പോള്‍ വേണമെങ്കിലും മടങ്ങി വരാമെന്നും, അനീഷേട്ടന്റെ ഒപ്പം വന്നാല്‍ വീട്ടില്‍ കയറ്റില്ലെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. മൂന്ന് മാസമേ കഴുത്തില്‍ താലിയുണ്ടാകുള്ളു എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അന്ന് അങ്ങനെ അച്ഛന്‍ പറഞ്ഞിരുന്നുവെങ്കിലും കൊല്ലുമെന്ന് വിചാരിച്ചിരുന്നില്ല. അനീഷിനെ കൊലപ്പെടുത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണമെന്നും’ ഹരിത പറഞ്ഞു.