സഹോദരിയുടെ വിവാഹം, പ്രസവം, കുഞ്ഞിന്റെ സ്വര്‍ണം, ആരറിയാന്‍ ആണുങ്ങളുടെ ടെന്‍ഷന്‍, തീരാവേദനയായി വിപിന്‍

സഹോദരിയുടെ വിവാഹത്തിനായി വായ്പ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തൃശൂര്‍ ചെമ്പൂക്കാവ് കുണ്ടുവാറ സ്വദേശി പിവി വിപിന്‍ ആണ് അമ്മയെയും സഹോദരിയെയും ജൂവലറിയില്‍ ഇരുത്തിയ ശേഷം വീട്ടില്‍ എത്തി ജീവനൊടുക്കിയത്. വിുവിപിന്റെ വിയോഗം നൊമ്പരമാകുമ്പോള്‍ അഞ്ജലി ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഉത്തരവാദിത്തങ്ങളും ബാധ്യതകളും സമൂഹത്തില്‍ നിറവേറ്റാന്‍ പറ്റാത്ത കുറ്റബോധം പേറി ജീവിക്കുന്ന ആണ്‍ ജീവിതങ്ങളുെ പ്രതിനിധിയാണ് വിപിന്‍ എന്ന് അഞ്ജലി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘നാട്ടില്‍ ആണ്‍കുട്ടി ഉണ്ടാവുന്നത് പലപ്പോളും രക്ഷിതാക്കള്‍ പുണ്യം മാത്രമായി അല്ല കണക്കാക്കുന്നത്. വീട്ടിലെ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും സകല ഉത്തരവാദിത്തവും യൗവനം മുതല്‍ അവന്റേതു കൂടിയാവുന്ന വീടുകളുണ്ട്. പെണ്‍കുട്ടികളെ ആവശ്യത്തിലധികം സുരക്ഷ കൊടുത്ത് വളര്‍ത്തുന്നത് വഴി അവരെ ലോകത്ത് തങ്ങളെന്നും മറ്റുള്ളവരാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം നമ്മുടെ സമൂഹം ഊട്ടിയുറപ്പിക്കുന്നു.

അഞ്ജലി ചന്ദ്രന്റെ കുറിപ്പ്,

ഇന്നലെ നടന്ന ഒരു സൗഹൃദ സംഭാഷണത്തില്‍ ഒരു സുഹൃത്ത് പകുതി കളിയായും പകുതി കാര്യമായും ചോദിച്ച ചോദ്യം ആണ്‍കുട്ടികളുടെ ടെന്‍ഷന്‍ എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നാണ്. അവന്‍ പറഞ്ഞ ആണ്‍കുട്ടികളുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും സമൂഹത്തില്‍ നിറവേറ്റാന്‍ പറ്റാത്ത കുറ്റബോധം കൊണ്ട് ഇന്നൊരു യുവാവ് ആത്മഹത്യ ചെയ്തിട്ടുണ്ട്. നമ്മളുടെ നാട്ടില്‍ ആണ്‍കുട്ടി ഉണ്ടാവുന്നത് പലപ്പോളും രക്ഷിതാക്കള്‍ പുണ്യം മാത്രമായി അല്ല കണക്കാക്കുന്നത്. വീട്ടിലെ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും സകല ഉത്തരവാദിത്തവും യൗവനം മുതല്‍ അവന്റേതു കൂടിയാവുന്ന വീടുകളുണ്ട്. പെണ്‍കുട്ടികളെ ആവശ്യത്തിലധികം സുരക്ഷ കൊടുത്ത് വളര്‍ത്തുന്നത് വഴി അവരെ ലോകത്ത് തങ്ങളെന്നും മറ്റുള്ളവരാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം നമ്മുടെ സമൂഹം ഊട്ടിയുറപ്പിക്കുന്നു.

മെറിറ്റിലല്ലാതെ ആണ്‍കുട്ടികള്‍ പഠിക്കണ്ട എന്നു പറയുന്ന, പെണ്‍കുട്ടിയുടെ വിവാഹത്തിന് വേണ്ടി മാത്രം സമ്പാദിക്കുന്ന രക്ഷിതാക്കളുണ്ട്. നിന്നെപ്പോലെയാണോ അവള്‍ , അവളുടെ ജീവിതം സുരക്ഷിതമാക്കേണ്ടതാണ് മരണത്തിന് മുന്‍പ് ഞങ്ങളുടെ ഏക കടമ എന്നു പറയാതെ പറയുന്നവരുണ്ട്. പഠിച്ച് എത്രയും പെട്ടെന്ന് ജോലി നേടി ആ ശമ്പളം കൂടി ചേര്‍ത്ത് വെച്ച് പെങ്ങളുടെ വിവാഹം നടത്താന്‍ വേണ്ടി കാലങ്ങളായി പരിശീലനം ലഭിച്ചവരുണ്ട്. പഠിക്കാന്‍ മിടുക്കിയല്ലെങ്കില്‍ പണം കൊടുത്ത് പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കളില്‍ പലരും വിവാഹ മാര്‍ക്കറ്റില്‍ അവളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച വരനെ കിട്ടാന്‍ മാട്രിമോണിയല്‍ സൈറ്റിനെയും ബ്രോക്കറെയും സമീപിക്കുന്നത് അവളെ സുരക്ഷിതമാക്കാന്‍ വേണ്ടി തന്നെയാണ് . ജോലി കിട്ടി സ്വന്തം കാലില്‍ നില്‍ക്കാറാവുന്ന ആണ്‍കുട്ടി ഉറുമ്പു കൂട്ടുന്നത് പോലെ സ്വന്തം സമ്പാദ്യം ശേഖരിച്ചു വെക്കുന്നത് സ്വന്തം വിവാഹത്തിനല്ല മറിച്ച് സഹോദരിയെ വിവാഹം ചെയ്ത് അയക്കാനാണ്. തന്നേക്കാളും പ്രായം കുറഞ്ഞ സഹോദരിയുടെ വിവാഹം കഴിപ്പിപ്പിച്ച ശേഷം അവന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി എന്ന സ്വാര്‍ത്ഥ ചിന്തയുള്ള മാതാപിതാക്കളുണ്ട്. ഉന്നത പഠനം ആഗ്രഹിച്ചിട്ടും കിട്ടിയ ജോലിയ്ക്ക് ആണ്‍കുട്ടികളില്‍ ചിലരെങ്കിലും സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പോവുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും സഹോദരിയുടെ വിവാഹം എന്ന ചിന്തയാണ്.

സഹോദരിയുടെ വിവാഹം, പ്രസവം , കുഞ്ഞിനുള്ള സ്വര്‍ണം , വീട് പണി ഇതിനൊക്കെ വേണ്ട പണം സഹോദരന്റെ അടുത്ത് നിന്നും പറഞ്ഞു വാങ്ങിക്കുന്ന മാതാപിതാക്കളുണ്ട്. സഹോദരിയുടെ ജീവിതം സുരക്ഷിതമാക്കി വെക്കാന്‍ സഹോദരന് ബാധ്യത ഉണ്ടെന്ന് കരുതുന്നവര്‍ ഈ സഹോദരന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ കണ്ണടയ്ക്കാനും മിടുക്ക് കാണിക്കും. ഈ ചിലവുകള്‍ തിരികെപ്പിടിക്കാനുള്ള എളുപ്പവഴിയായി മാതാപിതാക്കള്‍ കാണുന്ന മാര്‍ഗം ആണ്‍മക്കളുടെ വിവാഹമാണ്. അമ്മയും പെങ്ങളും കഴിഞ്ഞിട്ട് മതി ഭാര്യ എന്നത് ഓരോ പ്രവൃത്തിയിലും കാണിക്കുന്ന , ഭാര്യവീട്ടുകാരെ രണ്ടാം തരക്കാരായി കാണുന്ന ചീഞ്ഞ മനസുള്ളവരുണ്ട്.മരുമകളുടെ സ്വര്‍ണവും സ്വത്തും തങ്ങളുടെ അവകാശമാണെന്ന് ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട് നമുക്ക് ചുറ്റും. ഇനി മകളുടെ വിവാഹത്തിന് കൊടുത്തതിലും സ്വര്‍ണവും പണവും കുറവാണ് മരുമകള്‍ക്കെങ്കില്‍ ഗാര്‍ഹിക പീഡനത്തിന്റെ ആരംഭം അവിടെ നിന്നാവും. അതല്ല മകള്‍ക്ക് സ്ത്രീധനം കുറഞ്ഞു പോയെന്നു തോന്നിയാല്‍ മകള്‍ക്ക് വീണ്ടും എന്തൊക്കെ കൊടുക്കാന്‍ പറ്റും എന്നും ആ വഴി അവളെ സുരക്ഷിതയാക്കാമെന്ന് കണ്ടെത്തി പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പങ്കാളിയാവുക എന്നത് വലിയൊരു സത്കര്‍മ്മമായി കണ്ട് മാതാപിതാക്കളുടെയും സഹോദരന്‍മാരുടെയും അധ്വാനത്തിന്റെ പങ്കുപറ്റുന്നതില്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്ത സഹോദരീ ഭര്‍ത്താക്കന്‍മാരും അവന്റെ വീട്ടുകാരും ഉണ്ട്.

പെണ്‍കുട്ടികള്‍ മാത്രമുള്ള , അവരെ പഠിപ്പിക്കാന്‍ കഴിവില്ലാത്ത രക്ഷിതാക്കളുള്ള സ്ഥലങ്ങളിലെ ചില മിടുക്കി പെണ്‍കുട്ടികള്‍ തങ്ങളുടെ മിടുക്ക് കൊണ്ട് പല കൈത്തൊഴില്‍ പഠിക്കുകയും സ്വന്തം വരുമാനം കൊണ്ട് കല്യാണം നടത്തിയതും നേരില്‍ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതല്ലേ സ്ത്രീ ശാക്തീകരണത്തിന്റെ വഴി. അച്ഛനുമമ്മയും ഓവര്‍ പ്രൊട്ടക്ടീവായി വളര്‍ത്തി, വിവാഹക്കമ്പോളത്തിലേയ്ക്ക് വേണ്ടി മാത്രം ഉന്നതവിദ്യാഭ്യാസം നേടി യാതൊരു ജോലിയും ചെയ്യാതെ സകല സുരക്ഷകളും ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും സഹോദരന്റെയും ചിലവില്‍ നടത്തുന്നവരിലും കൈയ്യടി അര്‍ഹിക്കുന്നത് മേല്‍പ്പറഞ്ഞ പെണ്‍കുട്ടികളാണ്. ജോലിയ്ക്ക് പോവുന്ന സ്വന്തം കാര്യങ്ങള്‍ നോക്കുന്ന സ്ത്രീകളെ പലപ്പോഴും പരിഹസിക്കുന്നത് സ്വന്തം ജീവിതത്തില്‍ യാതൊരു റിസ്‌കുമെടുക്കാത്ത ആളുകളാണ്.

സ്ത്രീയായതു കൊണ്ട് പ്രത്യേക പരിഗണന വേണമെന്നും മറ്റുള്ളവരെല്ലാം തനിയ്ക്ക് കാര്യങ്ങള്‍ ചെയ്തു തരേണ്ടവരാണെന്നുമുള്ള പാട്രിയാര്‍ക്കിയല്‍ ബോധം പേറുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്. അവര്‍ സമൂഹത്തിനുണ്ടാക്കുന്ന വലിയ ബാധ്യതകളില്‍ കുടുങ്ങി ജീവിതം ഒടുങ്ങിപ്പോവുന്ന പുരുഷന്‍മാരും മറ്റു സ്ത്രീകളുണ്ട്. ആണിനും പെണ്ണിനും ഒരേ പോലെ വിദ്യാഭ്യാസം നല്‍കുകയും നിന്റെ ജീവിതം നിന്റെ ഉത്തരവാദിത്തമാണ് എന്ന് രണ്ടു പേരോടും പറയുകയും ചെയ്യാന്‍ നമ്മുടെ മാതാപിതാക്കള്‍ പരിശീലിക്കേണ്ടതുണ്ട്. സ്വന്തം കുടുംബ ജീവിതം മറ്റാരുടെയും അധ്വാനത്തിന്റെ വിയര്‍പ്പില്‍ അല്ല പടുത്തുയര്‍ത്തേണ്ടത് എന്നും സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം തന്റേത് മാത്രമാണ് എന്നുമുള്ള ബോധത്തിലേയ്ക്ക് നമ്മുടെ പെണ്‍കുട്ടികള്‍ വളര്‍ന്നു വരട്ടെ.