ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

ബംഗളൂരു: മയക്കുമരുന്നുമായി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലെ എന്‍ഫോസ്‌മെന്റ് ഓഫീസില്‍ നിന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലുദിവസമായി ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.

ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന് സാമ്ബത്തിക സഹായം നല്‍കി കളളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. മയക്കു മരുന്നു കച്ചവടക്കാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.