കാത്തിരിപ്പോടെ നാട്; കുരങ്ങിനെ പിന്‍തുടര്‍ന്ന് സൗഹാന്‍ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം

മലപ്പുറം:  ഒരു കുരങ്ങിന് പിന്നാലെ പിന്തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനാവാതെ നിരാശയോടെ നാട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ് 15കാരന്‍ കളത്തൊടി മുഹമ്മദ് സൗഹാനെയാണ് അഞ്ചുദിവസം മുന്‍പ് കാണാതായത്.

ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന് സമീപത്ത് കുരങ്ങിനെ കണ്ടതോടെ പിന്തുടര്‍ന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കാട്ടില്‍ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച അധികൃതരും സന്നദ്ധ പ്രവര്‍ത്തകരുമടക്കം 150 പേര്‍ മലകയറി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

വന്യമൃഗശല്യമുള്ള മലയല്ലങ്കിലും ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്ബുകളുമുള്ള വലിയ പ്രദേശമാണിത്. ബുധനാഴ്ചയും തിരച്ചില്‍ തുടരുകയാണ്.