മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്നു പൊലീസ് കുറ്റപത്രം

കോഴിക്കോട്: മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്നു പൊലീസ് കുറ്റപത്രം. ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടായി. സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്കു കാരണമായി. ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ് തെളിവായിട്ടുള്ളത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് സജാദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പറമ്പിൽ ബസാറിനു സമീപം ഗൾഫ് ബസാറിൽ ഭർത്താവ് സജാദിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന കെട്ടിടത്തിൽ മേയ് 13നു പുലർച്ചെയാണു ഷഹാനയെ മരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ സജാദിനെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും, ഭർത്താവിൽ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ വീട്ടിൽ കണ്ടെത്തിയ ഡയറിയിൽ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചത്.