പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതിൽ വൻ പ്രതിഷേധം. തങ്കം എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രസവത്തെ തുടർന്ന് ഞായറാഴ്ചയാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഐശ്വര്യ തിങ്കളാഴ്ച മരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി. ചികിത്സാ പിഴവുണ്ടായെന്നും, ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ചികിത്സാ പിഴവെന്ന പരാതിയിൽ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
ജൂൺ 29നായിരുന്നു ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐശ്വര്യയെ ഒമ്പതുമാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നും, യുവതിയുടെ ആരോഗ്യ നില പരിഗണിച്ച് സിസേറിയൻ നടത്താൻ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ലെന്നും, സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും, പൊലീസിനും പരാതി നൽകിയിട്ടുണ്ട്. കേസെടുത്തതായി പാലക്കാട് സൗത്ത് പൊലീസ് അറിയിച്ചു.
അതേസമയം തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. സാധ്യമായ ചികിത്സകൾ എല്ലാം നൽകിയെന്നും അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്നുമാണ് പ്രതികരണം.