കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചുനീങ്ങും

തിരുവനന്തപുരം: കെ സുധാകരന്റെയും വി ഡി സതീശന്റെയും രംഗപ്രവേശനത്തോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ പ്രഭാവത്തിന് വലിയ തോതില്‍ മങ്ങലേറ്റിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം പോകാതിരിക്കാന്‍ ചെന്നിത്തല എ ഗ്രൂപ്പിനൊപ്പം ചേര്‍ന്നു ശ്രമം നടത്തിയിട്ടും അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റുകയുണ്ടായി. ഇപ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമ്ബോള്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായി ഗ്രൂപ്പുകള്‍ അണിയറയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം തുടങ്ങാനിരിക്കെയാണ് ഇത്തരമൊരു നീക്കത്തിന് എ, ഐ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അറിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരമൊരു നീക്കം സജീവമാകുന്നത്. ഒരുമിച്ചിരുന്നുള്ള ചര്‍ച്ച തുടങ്ങിയില്ലെങ്കിലും കൈകോര്‍ത്ത് പോകണമെന്നും പരസ്പരം മത്സരിക്കേണ്ടെന്നുമുള്ള ധാരണ അണിയറയില്‍ രൂപപ്പെട്ടു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍ ത്രയം എല്ലാ കാര്യങ്ങളിലും ഇപ്പോള്‍ തീരുമാനം കൈക്കൊള്ളുമ്ബോള്‍ തന്നെയാണ് ഒരുമിച്ചുള്ള നീക്കമായി ഗ്രൂപ്പുകള്‍ രംഗത്തുവരുന്നതും.

നിയമസഭയിലേക്ക് രണ്ടാംതവണയും തോല്‍വി നേരിടുകയും കെപിസിസി. അധ്യക്ഷസ്ഥാനത്തും നിയമസഭാ നേതൃത്വത്തിലും മാറ്റംവരികയും ചെയ്തതോടെയാണ് പരമ്ബരാഗത ഗ്രൂപ്പുകള്‍ പ്രതിസന്ധി മുന്നില്‍ക്കണ്ടത്. കെ. സുധാകരന്‍-വി.ഡി. സതീശന്‍ അച്ചുതണ്ട് നേതൃത്വം ഏറ്റെടുത്തതോടെ ഇരു ഗ്രൂപ്പുകളിലും അലയൊലികളുണ്ടായി. പുതിയ ടീമിനൊപ്പം പഴയ ഗ്രൂപ്പുകളിലെ വിശ്വസ്തരില്‍ ചിലര്‍ അണിനിരന്നു. ഇപ്പോള്‍ ഗ്രൂപ്പുകളില്‍ നിന്നും ആളുകള്‍ മറുകണ്ടം ചാടുന്നത് പതിവാണ്. ഐ ്പക്ഷത്തു നിന്നും എ ഗ്രൂപ്പില്‍ നിന്നും നിരവധി പേര്‍ മറുകണ്ടം ചാടി സുധാകര പക്ഷത്തെത്തി.

കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പു വേണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്ന നേതാവാണ് കെ സുധാകരന്‍. അതുകൊണ്ട് തന്നെ അദ്ദേഹം കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ എന്നിവരൊക്ക പഴയ ഗ്രൂപ്പില്‍നിന്ന് അകലംപാലിച്ചാണ് നില്‍ക്കുന്നത്. സ്വാഭാവികമായും സുധാകരന് അവരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചില അപ്രതീക്ഷിത നീക്കങ്ങളും സുധാകരനെ ഭയക്കുന്നവര്‍ നടത്തിയേക്കാം. നിലവിലെ പുനഃസംഘടനയിലൂടെ ഭാരവാഹിത്വത്തില്‍ വരുന്നവര്‍വഴിയുള്ള അധികപിന്തുണയും പ്രതീക്ഷിക്കും.

എ, ഐ ഗ്രൂപ്പുകളില്‍നിന്ന് ആരാകും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയെന്ന ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ജില്ലതിരിച്ച്‌ ചുമതല നല്‍കി അംഗത്വവിതരണവും മറ്റും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുകള്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനായും അംഗങ്ങളെ ചേര്‍ക്കാം. അംഗത്വവിതരണ പുസ്തകങ്ങള്‍ നവംബര്‍ രണ്ടാം ആഴ്ചയെത്തും.

ബ്ലോക്ക് തലത്തില്‍ നിന്നാണ് കെപിസിസി. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നതിനാല്‍ അതില്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. 280 കെപിസിസി. അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലതന്നെ മത്സരിച്ചേക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ ചെന്നിത്തല പൂര്‍ണമായും സമ്മതം അറിയിച്ചിട്ടില്ല. അദ്ദേഹം മത്സരിച്ചില്ലെങ്കില്‍ എ ഗ്രൂപ്പില്‍നിന്ന് മത്സരിക്കുന്ന ആളിന് ഐ പിന്തുണ നല്‍കാനുള്ള സാധ്യതയും കൂടുതലാണ്.

്‌അതിനിടെ കെപിസിസി തലത്തിലെ പുനഃസംഘടന പൂര്‍ത്തിയായതോടെ പാര്‍ട്ടി മറ്റു പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. പുതുതായി നിയമിക്കപ്പെട്ട കെപിസിസി. ഭാരവാഹികള്‍, എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവരുടെ യോഗം നവംബര്‍ രണ്ടിന് ചേരും. തുടര്‍ന്ന് ഡി.സി.സി.തല പുനഃസംഘടനയിലേക്കു നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഡിസിസി തലത്തിലെ പുനഃസംഘടനയിലും ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സംഘടനയും സുഗമമായ മുന്നോട്ടു പോക്കിന് ഗ്രൂപ്പുകള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് സുധാകരന്റെയും പക്ഷം.