തൃശൂരിന്റെ എംപിയാകാൻ സുരേഷ് ​ഗോപി ഫിറ്റാണ്, ജനപ്രതിനിധി എന്നാൽ ജനമനസിൽ ഇറങ്ങിച്ചെല്ലണം- കോർപ്പറേഷൻ മേയർ

എല്‍ഡിഎഫിനെ വെട്ടിലാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്. കോര്‍പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്‍കിയെന്നും സുരേഷ് ഗോപി മിടുക്കനെന്നുമാണ് എം കെ വര്‍ഗീസ് പറഞ്ഞത്.

സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും തൃശൂരിന്റെ വികസനത്തിന് വേണ്ടി എന്തും ചെയ്യുമെന്നും അത്തരക്കാരെ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് മതിപ്പെന്നും എംകെ വര്‍ഗീസ് പ്രതികരിച്ചു. സുരേഷ് ഗോപി യോഗ്യനായ വ്യക്തിയെന്നും മേയര്‍ പറഞ്ഞു. സുരേഷ് ഗോപി തൃശൂര്‍ കോര്‍പറേഷനില്‍ വോട്ട് തേടിയെത്തിയപ്പോഴായിരുന്നു പ്രതികരണം. കഴിഞ്ഞ തവണ തോറ്റിട്ടും താന്‍ ഇവിടെ തന്നെയുണ്ടായിരുന്നെന്നും വികസനമാണ് തന്റെ ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടത് പിന്തുണയോടെ മേയര്‍ സ്ഥാനത്ത് തുടരുന്ന കോണ്‍ഗ്രസ് വിമത കൗണ്‍സിലറാണ് എം കെ വര്‍ഗീസ്.

തൃശൂർ മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വലിയ ജനപ്രീതിയാണ് സുരേഷ് ​ഗോപിക്ക് ലഭിക്കുന്നത്. ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് മണ്ഡ‍ലത്തിൽ നടക്കുന്നത്. വികസനം ജനങ്ങളുടെ അവകാശമാണെന്നും അത് കൊണ്ടുവരാൻ തനിക്ക് സാധിക്കുമെന്നും പ്രചാരണത്തിനിടെ സുരേഷ് ​ഗോപി പറഞ്ഞു. ഞാൻ തൃശൂരിൽ തന്നെയുണ്ട്. ചെയ്ത കാര്യങ്ങൾ ഇവിടെ ദൃശ്യമാണ്. വോട്ട് ചെയ്യുക എന്നത് ഒരു പൗരന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.