ആര്‍ത്തവ സമയത്തെ വാക്‌സിനേഷന്‍, അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്രം; വീടുകളിലും മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശം

ആര്‍ത്തവ സമയത്തെ വാക്‌സിനേഷന്‍, അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്രം. ആര്‍ത്തവ സമയത്ത് വാക്സിന്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആര്‍ത്തവ സമയത്ത് വാക്സിനേഷന്‍ സ്വീകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വീടുകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്കുണ്ടെന്നും ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ആരും പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആവശ്യത്തിന് ഓക്സിജനുണ്ട്. വിതരണരംഗത്ത് ചെറിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമങ്ങളും നടത്തുന്നുണ്ട്. ഓക്സിജന്‍ കൊണ്ടുപോകുന്ന ടാങ്കറുകളുടെ ചലനം നിരീക്ഷിച്ചുവരികയാണ്. ജി.പി.എസ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിരീക്ഷണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളില്‍ ഓക്സിജന്‍ സംവിധാനം എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.