മുതലമട പഞ്ചായത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായി

പാലക്കാട്. മുതലമട പഞ്ചായത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്രർ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് പാർട്ടിക്ക് ഭരണം നഷ്ടമായത്. പതിനൊന്നു പേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ എട്ടുപേർ എതിർത്തു. സിപിഎം ഒൻപത്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.

എന്നാൽ സിപിഎമ്മിലെ ഒരംഗം രാജി വച്ചതിനെ തുടർന്ന് പാർട്ടിയുടെ കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു. സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്. ഇവരെ കോൺഗ്രസും ബി.ജെ.പിയും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസ്സായത്.

വിട്ടുനിൽക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബിജെപി അംഗങ്ങൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിന്റെ നിർദേശം മറികടന്നാണ് അംഗങ്ങൾ വോട്ട് ചെയ്തത്.