ദിലീപിന് ഇന്ന് നിർണായകം; ചോദ്യം ചെയ്യലിന്റെ മൂന്നാം നാൾ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ഇന്നും ചോദ്യം ചെയ്യും. തുടർച്ചയായി മൂന്നാം ദിവസമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് പിന്നീട് ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യുക. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തത്.

നാളെ റിപ്പബ്ലിക് ദിനമായതിനാൽ ഹൈക്കോടതി അവധിയാണ്. അതിനാൽ കേസിന്റെ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അതിനാൽ ദിലീപിന് ഇന്ന് നിർണായകമാണ്.