കൊല്ലം . കൊട്ടാരക്കര താലൂക്ക് ആശുപത്രയില്‍ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പോലീസിന് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷ വിമർശനം. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും വേണ്ടവിധത്തില്‍ ഇടപെട്ടില്ല. വന്ദനയെ രക്ഷിക്കാന്‍ ആരുടെ ഭാഗത്തുനിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ല. വന്ദന രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ല. – വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
അക്രമിയെ നാലുപേര്‍ക്ക് പിടികൂടാനായില്ല. സംഭവം നടന്ന ആശുപത്രയില്‍ നിന്നും പ്രാഥമിക ചികിത്സപോലും വന്ദനയ്ക്ക് നല്‍കിയിട്ടില്ല. ചികിത്സ നല്‍കാന്‍ ഇത്രയും ദൂരം കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നു? രേഖാ ശര്‍മ ചോദിച്ചു. വന്ദനയുടെ മാതാപിതാക്കള്‍ക്ക് പൊലീസ് അന്വേഷണത്തില്‍ പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ് – രേഖ ശര്‍മ പറഞ്ഞു.
കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല. ഒരു പെണ്‍കുട്ടിയെ പോലും കേരളാ പൊലീസിന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കേരളാ പൊലീസ് മേധാവി അനില്‍കാന്തുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തും -രേഖ ശര്‍മ പറഞ്ഞു. അതേസമയം ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ 14 ദിവസത്തേക്ക്കൂടി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നു സന്ദീപിനെ കഴിഞ്ഞ ദിവസം ഓണ്‍ലൈനായാണു കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കുന്നത്.