കുരങ്ങുപനി വൈറസ് എളുപ്പത്തിൽ പടരില്ലെന്ന് വിദഗ്ദ്ധർ

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു. ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അണുബാധ ഇതിനോടകം സ്ഥിരീകരിച്ചു.

മെയ് 7 നാണ് യുകെയിൽ രോഗത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു. കുരങ്ങുപനി ലോകത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. 1958-ലാണ് കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യനിലേക്ക് കുരങ്ങുപനിയെത്തിയത്. പിന്നീടിങ്ങോട്ട് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോഴായി കുരങ്ങുപനി സ്ഥിരീകരിച്ചു.

വൈറസ്ബാധയുള്ള മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, തലവേദന ,ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സിന് സമാനമായ കുമിളകൾ ആദ്യം മുഖത്തും പിന്നീട് ശരീരമാകെയും പ്രത്യക്ഷപ്പെടും.

ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണ്. ശരീരസ്രവങ്ങൾ, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങൾ എന്നിവയിലൂടെയും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ പങ്കുവയ്ക്കുന്നതിലൂടെയും രോഗം പകരാം.