സ്‌കൂളിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

കൊല്ലം. മൈലക്കാട് ദേശീയ പാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിയായ ഗൗരിയും പിതാവ് ഗോപകുമാറുമാണ് മരിച്ചത്. ഗൗരിയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതനായിട്ടുള്ള യാത്രയിലായിരുന്നു അപകടം. ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഗൗരി.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഗോപകുമാറിന്റെ ശരീരത്തിലൂടെ ട്രെയിലര്‍ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ചു തന്നെ ഗോപകുമാര്‍ മരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൗരി അവിടെവെച്ചാണ് മരിച്ചത്. അതേസമയം ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കിന്റെ പിന്നില്‍ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളം ഇരുവരെയും വലിച്ചുകൊണ്ടുപോയി. തുടര്‍ന്ന് മുന്നോട്ട് എടുത്ത ലോറിയെ നാട്ടുകാര്‍ ഇടപെട്ടാണ് നിര്‍ത്തിച്ചത്. അപകടസ്ഥലത്ത് നിന്നും 100 മീറ്റര്‍ അകലെയാണ് ലോറി നിര്‍ത്തിയത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പറഞ്ഞു.