ഗള്‍ഫിലെ ഡ്രൈവിങ് ലൈസന്‍സ് ഇനി കേരളത്തില്‍ നിന്നു തന്നെ എടുക്കാം

ഗള്‍ഫിലെ ഡ്രൈവിങ് ലൈസന്‍സ് ഇനി കേരളത്തില്‍ നിന്നു തന്നെ എടുക്കാന്‍ സൗകര്യം ഒരുങ്ങുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായി പോകുന്നവര്‍ക്കും, ഡ്രൈവിങ്ങ് ജോലിക്കായി പോകുന്നവര്‍ക്കും ഇത് ഏറെ പ്രയോജനകരമാവും. മാത്രവുമല്ല പല ഗള്‍ഫ് രാജ്യങ്ങളുടെ ലൈസന്‍സും യൂറോപ്പിലും, അമേരിക്കയിലും, ഓസ്‌ട്രേലിയയിലും അംഗീകാരം ഉള്ളതാണ്. അതായത് ഗള്‍ഫിലെ ലൈസന്‍സ് ഉണ്ടേല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേക ഡ്രൈവിങ്ങ് ടെസ്റ്റ് ഇല്ലാതെ തന്നെ നേരിട്ട് ലൈസന്‍സ് മാറ്റി എടുത്താല്‍ മാത്രം മതിയാകും. ഇത്തരത്തില്‍ ലോകമാകെ ഉള്ള പ്രവാസികള്‍ക്ക് അനുഗ്രഹമാകും ഈ പുതിയ സംവിധാനം. യൂറോപ്പിലും, ഓസ്‌ട്രേലിയയിലും ഒക്കെ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടുക എന്നത് വലിയ ക്ലേശകരമായ കാര്യമാണ്.

വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും കേരളത്തില്‍ പുതുതായി വരുന്ന ഗള്‍ഫ് ലൈസന്‍സ് അനുവദിക്കുന്ന സംവിധാനം അനുഗ്രഹീതമാകും. ഗതാഗത വകുപ്പ് മന്ത്രി തന്നെയാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയുമായി സഹകരിച്ചു ഈ പദ്ധതി മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുമെന്നു മന്ത്രി പറഞ്ഞു. ഇതിനു 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉള്ള എല്ലാ പ്രവാസികളും വിദേശത്ത് ചെന്ന് വേറെ ലൈസന്‍സ് എടുക്കണം. ടെസ്റ്റ് ക്ലാസുകള്‍ക്കും മറ്റും ഹാജരാകണം. ഗള്‍ഫില്‍ പല ജോലിക്കും ഡ്രൈവിങ്ങ് ലൈസന്‍സ് നിര്‍ബന്ധമാണ്.

ഗള്‍ഫ് ലൈസന്‍സ് കേരളത്തില്‍ കൊടുക്കുന്ന കേന്ദ്രം മലപ്പുറം ജില്ലയില്‍ ആയിരിക്കും തുടങ്ങുക. റോഡ് ടെസ്റ്റിനും മറ്റുമായി ഗള്‍ഫില്‍ നിന്നും ഉള്ള ഗതാഗത ഉദ്യോഗസ്ഥരും റോഡ് ട്രാഫിക് ആളുകളുടേയും സംഘം എത്തും. മാസത്തില്‍ ഒരു ടെസ്റ്റായിരിക്കും മിക്കവാറും ഉണ്ടാവുക. ഇന്ത്യന്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ പൊതുവേ ലോക രാജ്യങ്ങള്‍ അംഗീകരിക്കാറില്ല. ലൈസന്‍സും അംഗീകരിക്കില്ല. കാരണം ഡ്രൈവിങ്ങ് പരിശീലനത്തിലെയും ഡ്രൈവിങ്ങ് ടെസ്റ്റിലെയും നിലവാരം അന്താരാഷ്ട്ര തലത്തില്‍ പാലിക്കാത്തതാണ് . ഇന്ത്യന്‍ റോഡുകളിലെ വാഹനം ഓടിക്കുന്ന രീതിയും ലോക രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നും പ്രവാസികളായി പോകുന്ന എല്ലാവര്‍ക്കും അതാത് രാജ്യങ്ങളില്‍ ചെന്ന് വീണ്ടും ലൈസന്‍സ് എടുക്കേണ്ട അവസ്ഥയാണ്. നമ്മുടെ ഡ്രൈവിങ്ങ് ടെസ്റ്റ് നിലവാരവും ഡ്രൈവിങ്ങ് രീതിയും അന്തര്‍ ദേശീയ തലത്തിലേക്ക് നിലവാരമുള്ളതാകാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരും നിയമ സംവിധാനങ്ങളും കര്‍ശനമായി പാലിക്കാറുമില്ല.