കൂട്ടുകാരന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നല്‍കാന്‍ കഴുത്തിലെ സ്വര്‍ണ്ണമാല ഊരി നല്‍കി വിദ്യാര്‍ത്ഥിനി

സഹപാഠിക്ക് വീട് വയ്ക്കാന്‍ സ്വര്‍ണമാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി. കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഹപാഠിയായ അരുണ്‍ പ്രകാശിന് നിര്‍മിക്കുന്ന വീടിന്റെ ധനസമാഹരണത്തിനാണ് ഇതേ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായ ഹൈറുന്‍ ഹിബ സ്വന്തം മാല ഊരി നല്‍കിയത്.

സമ്മാന കൂപ്പണ്‍, സംഭാവനകളിലൂടെയാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മാണത്തിനുള്ള തുക കണ്ടെത്തുന്നത്. അരുണ്‍ പ്രകാശിന്റെ അച്ഛന്‍ അഞ്ച് വര്‍ഷമായി രോഗബാധിതനായി കിടപ്പിലാണ്. രോഗബാധിതയായ അമ്മ കൊളത്തൂര്‍ മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയും. അനിയന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
ഈ കുടുംബം ഒരു വ്യക്തിയുടെ മാത്രം തുച്ഛമായ വരുമാനംകൊണ്ട് ചികിത്സയും മറ്റു ചെലവുകളും തന്നെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ്. അഞ്ചുവര്‍ഷം മുന്‍പ് വീടിന് തറയിട്ടെങ്കിലും മറ്റൊന്നിനും പിന്നീട് സാധിച്ചില്ല. ഇതോടെ പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് വലിച്ചുകെട്ടിയുണ്ടാക്കിയ വീട്ടിലാണ് ഇവരുടെ താമസം. വൈദ്യുതിവെട്ടം പോലുമില്ലാതെയാണ് കുട്ടികള്‍ പഠിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ട തായമ്പകയില്‍ അരുണ്‍ പ്രകാശിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

‘അവന്‍ നമ്മുടെ ചങ്ങാതിയാണ്. ഷീറ്റുകെട്ടിയ കൂരയില്‍ കഴിയുന്ന അവന് നല്ലൊരു വീടുപണിയണം..’, ഇതായിരുന്നു എന്‍എസ്എസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ പിന്തുണയോടെ എടുത്ത തീരുമാനം. എല്ലാവരും അവനവന് കഴിയുന്ന കുഞ്ഞ് സമ്പാദ്യങ്ങള്‍ ഈ ഫണ്ടിലേക്ക് നല്‍കിയപ്പോള്‍ കൈയ്യില്‍ പണമൊന്നും ഇല്ലാതിരുന്നതോടെ അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹൈറുന്‍ ഹിബ കൂടുതലൊന്നും ആലോചിക്കാതെ കഴുത്തിലണിഞ്ഞിരുന്ന ഒരുപവന്റെ സ്വര്‍ണ്ണമാല ഊരിനല്‍കുകയായിരുന്നു.

സ്‌കൂളിന് തന്നെ വിസ്മയമായ ഈ പ്രവര്‍ത്തിയിലൂടെ അണിഞ്ഞ പൊന്നിനേക്കാള്‍ തിളങ്ങുകയായിരുന്നു അപ്പോള്‍ ഹിബയുടെ മനസ്. കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ് ഹിബ. പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വിപി മുഹമ്മദ് ഹനീഫയുടെയും രാമപുരം വിളക്കത്തില്‍ ഹസീനയുടെയും മകളായ ഹിബ സ്‌കൂളിലെ മികച്ച എന്‍എസ്എസ് വൊളന്റിയര്‍ കൂടിയാണ്. ഹിബയുടെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാര്‍ത്ഥിനിയിലെ സന്മനസിനെ അനുമോദിച്ചു.

ഇതേസ്‌കൂളിലെ അരുണ്‍പ്രകാശിന് വീടൊരുക്കാനാണ് ഹിബ മാല ഊരി നല്‍കിയതും. വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ഒരു നാടാകെ ഒപ്പം ചേര്‍ന്നാണ് പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയ താത്കാലിക വീട്ടില്‍ കഴിയുന്ന അരുണിന് അടച്ചുറപ്പുള്ള വീടൊരുക്കുന്നത്.