ഒന്‍പതാം വയസ്സില്‍ അനാഥാലയത്തിലായി , പഠനത്തില്‍ സമര്‍ത്ഥ ; മകള്‍ പ്രതിയായതറിഞ്ഞ് തളര്‍ന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം : വിദ്യാകേസിലെ കൂട്ടുപ്രതി സുനിത ജീവിച്ചത് ദുരിത സാഹചര്യങ്ങളില്‍. വെള്ളറട വാലന്‍വിളയിലെ സുനിതയുടെ വീട്ടില്‍ അച്ഛനും അമ്മയുമാണു താമസം. രണ്ടരസെന്റ് സ്ഥലത്ത് ഒരു മുറിയും ഹാളും മാത്രമുള്ള വീട്. മകള്‍ പങ്കാളിയായ വിവരമറിഞ്ഞു തളര്‍ന്നിരിക്കുകയാണു മാതാപിതാക്കള്‍.

ഹൈദരാബാദിലായിരുന്നപ്പോള്‍ സുനിത മാതാപിതാക്കള്‍ക്കു പണം അയച്ചിരുന്നു. നാട്ടില്‍ വന്ന ശേഷം പണം നല്‍കിയിട്ടില്ല. പിതാവ് ടാപ്പിങ് ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. സുനിതയുടെ രണ്ട് സഹോദരന്‍മാര്‍ മാതാപിതാക്കള്‍ക്കു ചെലവിനും ചികില്‍സയ്ക്കും പണം നല്‍കുന്നുണ്ട്.

രണ്ടാഴ്ച മുന്‍പാണ് സുനിത അവസാനമായി വീട്ടിലെത്തിയത്. പഠനത്തില്‍ സമര്‍ഥയായിരുന്നു സുനിത. വീട് ഇടിഞ്ഞുവീണപ്പോള്‍, ഒന്‍പതാം വയസില്‍ സുനിതയെ മാതാപിതാക്കള്‍ അനാഥാലയത്തിലാക്കി.

നല്ല മാര്‍ക്കോടെ എസ്എസ്എല്‍സിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദില്‍ നഴ്‌സിങിന് ചേര്‍ന്നു. അവിടെ ജോലിക്കിടെയാണ് റോയ്‌തോമസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മൂന്നു കുട്ടികള്‍ പിറന്നശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മനോനില തെറ്റിയ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നതായി സുനിത വീട്ടുകാരോടു പറഞ്ഞിരുന്നു.

അതിനിടയിലാണു സഹപാഠിയായിരുന്ന പ്രേംകുമാറിനെ വീണ്ടും പരിചയപ്പെടുന്നത്. റോയിയുടെ മൂന്നു കുട്ടികളുമായാണ് ചെറുവാരക്കോണത്തെ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ച് വില്ലയില്‍ താമസം ആരംഭിച്ചു. പ്രേംകുമാറിന്റെ ഭാര്യ ബന്ധം അറിഞ്ഞതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെപ്റ്റംബര്‍ അവസാനത്തോടെ പ്രേംകുമാര്‍ പേയാട്ടെ വില്ല ഒഴിഞ്ഞു. വീടിന്റെ താക്കോല്‍ ഒക്ടോബര്‍ രണ്ടിന് സുരക്ഷാ ജീവനക്കാരനെ ഏല്‍പ്പിച്ചു. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുവാങ്ങിയതടക്കം ഓണ്‍ലൈന്‍ പണമിടപാടാണ് നടത്തിയത്.