എവിടേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് നിശ്ചയിക്കാം ; അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് നിശ്ചയിക്കാമെന്ന് ഹൈക്കോടതി. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് ഹൈക്കോടതി തീരുമാനിച്ചിരുന്നെങ്കിലും ഇതിനെതിരെ ജനങ്ങൾ രംഗത്തെത്തിയിരുന്നു. നെന്മാറ എം.എല്‍.എ. കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും കോടതി പറഞ്ഞു.