ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ഇന്നും ആദായ നികുതി വകുപ്പ് റെയ്ഡ്

തമിഴ്നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ഇന്നും ആദായ നികുതി വകുപ്പ് റെയ്ഡ്. പുതുക്കോട്ട ജില്ലയിലെ ഡിഎംകെ നേതാവ് രാമതിലകം, കൊളത്തൂരിലെ ഡിഎംകെ നേതാവ് ജയമുരുകന്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. ചെന്നൈ, മധുര, പുതുക്കോട്ട എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡാണ് സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ പ്രധാന പ്രചാരണ വിഷയം.

സ്റ്റാലിന്റെ മകളുടെ വീട്ടില്‍ പത്ത് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ആദായ നികുതി വകുപ്പിന് അനധികൃതമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. വസതിയില്‍ നിന്ന് 1,36,000 രൂപ ലഭിച്ചെങ്കിലും കൃത്യമായ രേഖകള്‍ ഹാജരാക്കിയതോടെ തുക തിരികെ നല്‍കി.

അതേസമയം സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുശ്ബുവിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കാരയ്ക്കുടി, കന്യാകുമാരി എന്നിവിടങ്ങളില്‍ പ്രചാരണം നടത്തും.