കരിപ്പൂരില്‍ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ല ; ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കേരളം മറുപടി നൽകുന്നില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് വ്യോമായന മന്ത്രാലയം അറിയിച്ചു. റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വരും.

അത് ധാരാളം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് സാധ്യത. വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ചിലവ് അതോറിറ്റി വഹിക്കുമെന്നും അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുപടി ഉണ്ടായില്ല. ഒമ്പത് മാസമായി സംസ്ഥാന സര്‍ക്കാരിനോട് ആശയവിനിമയം നടത്താന്‍ ശ്രമിച്ചിച്ചെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടു തന്നെ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം.