പ്രതിഷേധമല്ല, ഇത് പ്രതിരോധം; 26ന് രാജ്യ വ്യാപകമായി മോദിയുടെ പ്രതിമകള്‍ കത്തിക്കുമെന്ന് കര്‍ഷകര്‍

മെയ് 26 ന് രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവ കൂട്ടിയിട്ട് കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡല്‍ഹി അതിര്‍ത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷക ട്രാക്ടറുകളിലും കറുത്ത പതാകകള്‍ സ്ഥാപിക്കും. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.

മെയ് 26 ലെ പ്രതിഷേധം തങ്ങളുടെ ആള്‍ബലം കാണിക്കാനല്ലെന്നും കര്‍ഷകര്‍ പ്രതികരിച്ചു. മറിച്ച് കേന്ദ്രത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍ക്കാറിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നേരത്തെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ച കര്‍ഷകര്‍ പിന്തുണ സ്വീകരിക്കുകയും ചെയ്തു.