തിരുവനന്തപുരത്ത് പണം വെച്ച് നടത്തിയ ചീട്ടുകളിയിൽ കോടിയേരിയുടെ ഭാര്യ സഹോദരൻ വിനയൻ പിടിയിൽ. സ്വന്തം പേരിൽ റൂം ബുക്ക് ചെയ്തതാണ് കോടിയേരിയുടെ അളിയനെ വെട്ടിലാക്കിയത്. കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായ വിനയൻ സ്ഥാപനത്തിന്റെ ക്ലബ്ബ് മെമ്പർഷിപ്പ് വെച്ചാണ് റൂം ബുക്ക് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെയാണ് വിനയനെ പോലീസിന് അറസ്റ്റ് ചെയ്തത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രാണ് ഇയാൾക്കെതിരെ ചുമത്തിയത്. വിനയനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാം. വിനയനെതിരെ സ്വാഭാവിക നടപടി മാത്രമെ എടുത്തിട്ടുള്ളു എന്നതിനാൽ വിമർശനം ഉയരുന്നുണ്ട്. പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വൈകീട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തുകയായിരുന്നു.
പിടിയിലായവരില്‍നിന്ന് 5.6 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ക്ലബ്ബിലെ അഞ്ചാംനമ്പര്‍ കോട്ടേഴ്‌സിലായിരുന്നു ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്.വിനയ്കുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി നടന്നത്. അറസ്റ്റിലായവരില്‍ വിവിധ ജില്ലകളില്‍പ്പെടുന്നവരുണ്ട്.അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമൽ, ശങ്കർ, ഷിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ആദ്യം ഏഴുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍നിന്നാണ് ഇവരെ പിടികൂടിയത്. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, തന്‍റെ പേരില്‍ മുറിയെടുത്തത് ആരാണെന്ന് അറിയില്ലെന്ന് വിനയകുമാര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എന്നതിലുപരി കണ്ണൂരിലെ സിപിഎമ്മിലെ പ്രമുഖ നേതാവും എംഎൽഎയുമായിരുന്ന അരവിന്ദാക്ഷന്റെ മകനാണ് വിനയ്കുമാർ. പ്രതികളുടെ ഫോൺ നമ്പർ അടക്കം കൊടുത്താണ് പൊലീസ് എഫ് ഐ ആർ ഇട്ടതെന്നതും ശ്രദ്ധേയമാണ്. വിനോദത്തിന് അല്ലാതെ അമിതാദായത്തിന് വേണ്ടി ഒന്നു മുതൽ ഏഴുവരെ പ്രതികൾ പന്തയം വച്ച് ചീട്ടു കളിച്ചുവെന്നാണ് എഫ് ഐ ആർ. കേസിൽ ട്രിവാൻഡ്രം ക്ലബ്ബ് അധികൃതരും പ്രതിയാണ്. എന്നാൽ അവരുടെ പേര് പ്രതിപട്ടികയിൽ ഇല്ല. രാത്രി 7.35നായിരുന്നു അറസ്റ്റ്. ചീട്ടുകളും പിടിച്ചെടുത്തുവെന്ന് എഫ് ഐ ആറിൽ പറയുന്നു. എഫ് ഐ ആറിൽ പറയുന്നത് അനുസരിച്ച് ഒന്നാം പ്രതിയായ വിനയ് കുമാറും ചീട്ടു കളിക്കാൻ ഉണ്ടായിരുന്നു. 1960ലെ കേരളാ ഗെയിംമിങ് ആക്ടിലെ 7,8 വകുപ്പുകൾ പ്രകാരമാണ് കേസ്.
പണം വച്ചുള്ള കളികൾക്കെതിരെയുള്ളതാണ് ഏഴാം വകുപ്പ്. ഇതിന് അഞ്ഞൂറ് രൂപ പിഴയോ മൂന്ന് മാസം തടവോ ഇത് രണ്ടും കൂടയോ ആണ് ശിക്ഷ. എട്ടാം വകുപ്പും സമാന സ്വഭാവമുള്ളതാണ്. അഞ്ഞൂറു രൂപ പിഴയോ ഒരു മാസം പരമാവധി തടവോ ഇത് രണ്ടും കൂടെയോ ആണ് ഈ വകുപ്പിനുള്ള ശിക്ഷ. അതുകൊണ്ട് തന്നെ പിടിയിലായവർക്കെല്ലാം സ്റ്റേഷൻ ജാമ്യം കിട്ടും. എന്നാൽ ഇത്തരമൊരു ക്രിമിനൽ കുറ്റം ചെയ്ത യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡിയെ തൽസ്ഥാനത്ത് നിന്നും പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ സർക്കാരിന്റെ കോടിയേരി കുടുംബത്തോടുള്ള പകയാണ് ഈ കേസിന് പിന്നിലെന്ന വാദവും ശക്തമാണ്.
പൊലീസ് ആസ്ഥാനത്തിന് തൊട്ടരികെ ഉള്ള ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നാണ് ഒൻപത് അംഗ സംഘം കുടുങ്ങിയത്. ആറു ലക്ഷത്തോളം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോട്ടയം, വർക്കല തുടങ്ങി പല സ്ഥലങ്ങളിൽ നിന്ന് ഇതിനായി മാത്രം എത്തിയവരാണ് പ്രതികൾ. ക്ലബിലെ അഞ്ചാം നമ്പർ കോട്ടെജ് വാടകക്ക് എടുത്ത് ആയിരുന്നു പണം വെച്ച് ചീട്ടുകളി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കോടിയേരിയുടെ ഭാര്യ ചിലത് തുറന്നു പറഞ്ഞ ദിവസം തന്നെ ഇതു എങ്ങനെ സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. മുൻപും പലവട്ടം ഇതേ സംഘം ഇവിടെ ഒത്തുകൂടിയിരുന്നു എന്നാണ് വിവരം.