മുസ്ലിം പെൺകുട്ടികളെ അപമാനിച്ച സിപിഎം നേതാവ് കെ അനിൽകുമാർ മാപ്പ് പറയണം, മുസ്ലീം സംഘടനകൾ രംഗത്ത്

മലപ്പുറം: ശിരോവസ്ത്രം അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന തരത്തിലുള്ള സിപിഎം നേതാവ് കെ. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ മുസ്ലീം സംഘടനകൾ. അനിൽകുമാർ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

‘കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വവിരുദ്ധ തീവ്രനവലിബറൽ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെൻസ് നടത്തിയ ലിറ്റ്മസ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുസ്ലിം പെൺകുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്.

പരാമർശത്തെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയ്യാറാകണം. മനുഷ്യത്വ വിരുദ്ധ നവലിബറൽ ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽ നിന്നും എല്ലാവരും പിൻമാറണം. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.