പൂട്ടിയ ഹോട്ടൽ തുറക്കാൻ 15 ലക്ഷം കൈക്കൂലി ചോദിച്ചു; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കൂത്താട്ടുകുളം: ഹോട്ടലിന്റെ ലൈസൻസ് പുനസ്ഥാപിക്കാൻ സ്ഥാപന ഉടമയോട് കൈക്കൂലി വങ്ങിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിലായി. കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിഎസ് ബിജുവിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ന​ഗരസഭ പൂട്ടിയ സ്ഥാപനം തുറക്കുന്നതിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച രാത്രി കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിലെ വാടകമുറിയിൽ നിന്നാണ് വിജിലൻസ് ഡിവൈഎസ്പി മധു ബാബുവിൻറെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ബിജു.

ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തിൽ നഗരത്തിലെ ചില സ്ഥാപനങ്ങൾക്കെതിരെ കൂത്താട്ടുകുളം നഗരസഭ നടപടി എടുത്തിരുന്നു. ഇതിൽ ആരോഗ്യവിഭാഗം ചുമത്തിയ പിഴയിൽ ചില അന്തരങ്ങൾ ഉള്ളതായി ആക്ഷേപം ഉയർന്നിരുന്നു. മീഡിയകവലയ്ക്ക് സമീപം ഉള്ള ലോഡ്ജിൻറെ നടപടി ഒഴിവാക്കാൻ ഉടമയെ താമസസ്ഥലത്ത് വിളിച്ചുവരുത്തി 1.5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ബിജുവിനെതിരായ കേസ്. തുക ഒരുമിച്ചു തരാൻ നിർവാഹമില്ലെന്ന് പറഞ്ഞ ഉടമയോട് പകുതി തുകയുമായി എത്താൻ ഇയാൾ ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നൽകി. ലോഡ്ജ് ഉടമ വിജിലൻസിനെ അറിയിച്ച ശേഷം അവർ നൽകിയ കറൻസി നോട്ടുകളുമായി എത്തി തുക കൈമാറുകയായിരുന്നു. വെളിയിൽ കാത്തുനിന്ന വിജിലൻസ് സംഘം താമസസ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കും.