യുവതിയെയും കുടുംബത്തെയും അർധരാത്രിയിൽ ആക്രമിച്ച സംഭവം, നടക്കാവ് എസ് ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട് : അര്‍ധരാത്രിയിൽ യുവതിക്കും കുടുംബത്തിനും നേരെ എസ്.ഐ പരാക്രമം കിട്ടിയ സംഭവത്തിൽ നടപടി. യുവതിയുടെ പരാതിയിൽ നടക്കാവ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ. ബൈക്കിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. വിനോദ് കുമാറും സഹോദരനും മർദ്ദിച്ചെന്ന് ആക്രമണത്തിനിരയായ യുവതി പരാതിപ്പെട്ടിരുന്നു.

സംഭവത്തിൽ നാല്‌പേർക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ മർദ്ദിച്ചെന്നാണ് ആക്രമണത്തിനിരയായ യുവതി അത്തോളി സ്വദേശി അഫ്ന അബ്ദുൾ നാഫിക്ക് നൽകിയ പരാതി.ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

കൊളത്തൂരില്‍ ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെയായിരുന്നു കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ. വിനോദ് കുമാര്‍ ഇടപെടുകയായിരുന്നു.

പിന്നാലെ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിക്കുകയായിരുന്നു. എസ്.ഐ.യുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി. സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പോലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പോലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്.ഐ. വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നും യുവതി പറയുകയുണ്ടായി.

എസ്.ഐ. ഈ സമയം മദ്യപിച്ചിരുന്നു. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടിയ ഇയാള്‍, ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. എസ്.ഐ.ക്കൊപ്പം ബൈക്കില്‍വന്നയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. യുവതിയുടെ ഭര്‍ത്താവിനും 11 വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റിരുന്നു.