ഭർത്താവിന്റെ കെട്ടിപ്പിടുത്തം ബി​ഗ്ബോസ് ഹൗസിൽ മിസ് ചെയ്തു- ലക്ഷ്മിപ്രിയ

നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച്‌ അടുത്തിടെയാണ് നടി ലക്ഷ്മിപ്രിയ വീട്ടിലെത്തിയത്. ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്. വീട്ടിൽ ഏറ്റവും കൂടുതൽ റിയലായി നിന്ന് മത്സരിച്ച വ്യക്തികളിൽ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോൾ ഈ സീസണിൽ ഏറ്റവും കൂടുതൽ‌ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും. ഇത്രയും ദിവസം ബിഗ് ബോസിനകത്ത് നിന്നപ്പോഴും തനിക്കേറ്റവും മിസ് ചെയ്ത കാര്യത്തെ കുറിച്ച് പറയുകയാണ് ലക്ഷ്മിപ്രിയ, വാക്കുകളിങ്ങനെ,

ബിഗ് ബോസിൽ പോയാൽ കരഞ്ഞ് പൊളിക്കുമെന്ന് ജയേഷേട്ടൻ പറഞ്ഞിരുന്നു. കരയരുതെന്ന് ഞാനും കരുതി. പക്ഷേ ഒരിക്കൽ കരഞ്ഞ് തുടങ്ങിയതോടെ പിന്നെ നിർത്താൻ പറ്റാതെ വന്നു. ഒരു പ്രാവിശ്യം കരഞ്ഞാൽ പിന്നെ നാണം തോന്നാതെ നിർത്താതെ കരയുമല്ലോ. പലപ്പോഴും ജയേഷേട്ടനോട് സോറി പറയാറുണ്ടായിരുന്നു.

ഞാൻ എന്ത് ചെയ്താലും എന്നെ സപ്പോർട്ട് ചെയ്യുന്ന ആളാണ് ജയേഷേട്ടൻ. സോഷ്യൽ മീഡിയയിലൊക്കെ ഞാനെഴുതുന്നത് എന്റെ കാഴ്ചപ്പാടാണ്. ജയേഷേട്ടന് അതെന്താണെന്ന് പോലും അറിയില്ല. ഈ പോസ്റ്റ് വൈറലായി ചേട്ടന്റെ കൈയ്യിൽ എത്തുമ്പോഴെക്കും ഞാൻ എയറിലായിരിക്കും. അന്നേരവും ചേട്ടൻ സപ്പോർട്ട് ചെയ്യും. ആളുകൾ എന്തും പറഞ്ഞോട്ടേ, നീ നന്നായി എഴുതിയെന്ന് പുള്ളി പറയും.

ബിഗ് ബോസിൽ പോയതിന് ശേഷം എന്നെയൊന്ന് ചേർത്ത് പിടിക്കുകയോ ഒന്ന് കെട്ടിപ്പിടിക്കുകയോ ചെയ്യണമെന്നാണ് ഏറെയും ആഗ്രഹിച്ചത്. ഞാൻ പലരെയും കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അതിന്റെ വില എന്താണെന്ന് എനിക്കറിയാം. ആ ധൈര്യത്തിലാണ് ചെറിയ പ്രായത്തിൽ എന്നെ കൈപ്പിടിച്ച് കൊണ്ട് വന്നത്. ഇത്രയും കാലത്തിനിടയ്ക്ക് എന്തൊക്കെ വഴക്കും പ്രശ്‌നങ്ങളും ഉണ്ടായി. ഇതുവരെ പിരിയാം എന്നൊരു കാര്യത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. കൂടുതൽ സ്‌നേഹിച്ച് ഒത്തു ചേരുകയാണ് ചെയ്യാറുള്ളതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു.