നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യ ദേവതയുടെ കടാക്ഷം, അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 24.6 കോടി രൂപ സമ്മാനം

അബുദാബി: മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യ ദേവത. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 12 ബില്യണ്‍ ദിരഹമാണ് (24.6 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ അസ്സൈന്‍ മുഴിപ്പുറത്തിനാണ് ഭാഗ്യ ദേവതയുടെ അനുഗ്രഹം ലഭിച്ചത്. അജ്മാനിലെ അല്‍ഹുദ ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അസ്സൈനെ തേടി ഭാഗ്യം എത്തിയത്. അസ്സൈന്‍ നാലാം തവണയാണ് ടിക്കറ്റ് എഠുക്കുന്നത്.

സമ്മാനം ലഭിച്ച കാര്യം അസ്സൈന്റെ ഭാര്യയെയാണ് ആദ്യം അറിയിച്ചത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ അസ്സൈന്റെ ഭാര്യ തയ്യാറായില്ലെന്ന് ഷരീഫ് പറഞ്ഞു. രണ്ട് മക്കളാണ് അസ്സൈനുള്ളത്. മൂത്ത മകളായ സന ഫാത്തിമ അസ്സൈന്‍ വയനാട്ടില്‍ എന്‍ജിനീയറിംഗ് പഠിക്കുകയാണ്. ഇളയ മകള്‍ അലാ ഫാത്തിമ അസ്സൈന്‍ എസ് എസ് എല്‍ സി ഫലം കാത്തിരിക്കുകയാണ്. ഇരുവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് അസ്സൈന്‍ പറയുന്നു. മാത്രമല്ല അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കുമെന്നും ശേഷിക്കുന്ന തുക ഉപയോഗിച്ച് നാട്ടില്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നും അദ്ദേഹം പറയുന്നു.

 

20-ാം വയസിലാണ് അസ്സൈന്‍ അബുദാബിയില്‍ എത്തുന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരനായിട്ട് ആയിരുന്നു തുടക്കം. പിന്നീട് ലൈസന്‍സ് നേടി ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് ബേക്കറിയില്‍ സെയില്‍സ്മാനായി ജോലിയില്‍ കയറി. 20 വര്‍ഷമായി ഈ ബേക്കറിയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം.

ആകെയുള്ള ഏഴു സമ്മാനങ്ങളില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. സമ്മാനം നേടിയ മറ്റു ഇന്ത്യക്കാര്‍: ശ്രീഹര്‍ഷ പ്രഭാകര്‍ (100,000 ദിര്‍ഹം), ഷജീന്ദ്ര ദാസ് (60,000 ദിര്‍ഹം), ഗോകുല്‍ദേവ് വാസുദേവന്‍ (50,000 ദിര്‍ഹം). രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവര്‍.