തന്നെ യുഡിഎഫ് പലതവണ പിന്നില്‍നിന്ന് കുത്തി; മാണി സി കാപ്പന്‍

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലികുന്നേലിനെ വ്യക്തിഹത്യ ചെയ്ത് പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന് കുത്തിയതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. വോട്ട് മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ പാലായില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പായെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

നേരത്തെ, ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി കാപ്പന്‍ ആരോപിച്ചിരുന്നു. ഒരു ബൂത്തില്‍ 35വോട്ട് യുഡിഎഫിന് നല്‍കാമെന്നാണ് ധാരണയുണ്ടായതെന്നും ഇരുകൂട്ടരും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ചയെക്കുറിച്ച്‌ തനിക്ക് വിവരം ലഭിച്ചുവെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.