ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാനെൻറെ ലാലുവിനെ കണ്ടു, ഒരുമിച്ചു ഭക്ഷണം കഴിച്ചു- എം.ജി ശ്രീകുമാർ

വളരെ അടുത്ത സുഹൃത്തുക്കളാണ് നടൻ മോഹൻലാലും പിന്നണി ഗായകൻ എം.ജി ശ്രീകുമാറും. ഇവരുടെ സൗഹൃദത്തിൻറെ ആഴത്തെക്കുറിച്ചും ഇരുവരും പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ലാൽ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയിൽ അദ്ദേഹത്തിൻറെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു.

”ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എൻറെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ” നേര് ” എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ . ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓർമ്മകൾ മരിക്കുമോ… ഓളങ്ങൾ നിലയ്ക്കുമോ …ലവ് യൂ ലാലു…” ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും ഗായകൻ പങ്കുവച്ചിട്ടുണ്ട്.

പ്രിയദർശനും താനും ലാലും ഒരു ടീമായിരുന്നുവെന്ന് ശ്രീകുമാർ മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമയിലെത്തുന്നതിനു മുൻപെ സുഹൃത്തുക്കളായിരുന്ന മൂവരും ഇന്ത്യൻ കോഫി ഹൗസിൽ ഒത്തുകൂടിയാണ് സിനിമാചർച്ചകൾ നടത്തിയത്. പിന്നീട് സിനിമയിലെത്തിയപ്പോഴും സൗഹൃദം അതേപോലെ തുടർന്നു. മൂവരും ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് എന്നും ഓർമിക്കാവുന്ന ചിത്രങ്ങളും പാട്ടുകളുമാണ് ലഭിച്ചത്.