നിയമസഭയിൽ നേരിട്ട് ഉന്നയിക്കാൻ അവസരം ലഭിക്കാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രിമാർ

തിരുവനന്തപുരം. നിയമസഭയിൽ നേരിട്ട് ഉന്നയിക്കാൻ അവസരം ലഭിക്കാത്ത നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിമാർ തയ്യാറാകുന്നില്ലെന്ന് ആരോപണം. എട്ടാം സമ്മേളനത്തിലെ ആദ്യ ചോദ്യോത്തരവേളയിൽ ആകെയുണ്ടായിരുന്നത് നക്ഷത്രച്ചിഹ്നമിടാത്ത 411 ചോദ്യങ്ങൾ.

ഇതിൽ 149 ചോദ്യങ്ങൾക്കു രണ്ടു ദിവസമായിട്ടും മന്ത്രിമാർ ഉത്തരം നൽകിയിട്ടില്ല. സഭയിൽ ചോദ്യം വരുന്നതിനു തലേന്ന് 5നു നിയമസഭാ സെക്രട്ടേറിയറ്റിൽ മറുപടി ലഭിക്കണമെന്നാണു ചട്ടം. മുഖ്യമന്ത്രി ഉൾപ്പെടെ 4 മന്ത്രിമാരാണു ബുധനാഴ്ച മറുപടി നൽകേണ്ടിയിരുന്നത്. മന്ത്രി വീണാ ജോർജിനോടുള്ള 115 ചോദ്യങ്ങളിൽ ഇന്നലെ വൈകിട്ടു വരെ മറുപടി കൊടുത്തതു നാലെണ്ണത്തിനു മാത്രം.

ആരോഗ്യ ഇൻഷുറൻസ്, മൃതസഞ്ജീവനി, കാൻസർ ബാധിതരുടെ പെൻഷൻ, ചികിത്സ, ആശ്വാസകിരണം പദ്ധതി വഴിയുള്ള സഹായം മുടങ്ങിയത് തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയില്ല. മന്ത്രി ജിആർ അനിൽ 39 ചോദ്യങ്ങളിൽ 23 എണ്ണത്തിനു മറുപടി നൽകിയില്ല. മുൻഗണനാ റേഷൻകാർഡ്, റേഷൻകട ലൈസൻസ്, പ്രവർത്തനസമയം, കേന്ദ്രം അനുവദിക്കുന്ന റേഷൻ വിഹിതം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണു വിട്ടുകളഞ്ഞത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ 166 ചോദ്യങ്ങളിൽ 156 ചോദ്യത്തിനും ആദ്യദിനം തന്നെ മറുപടി നൽകി. കെവി തോമസിന്റെ നിയമനം, പുതിയ വിമാനത്താവളം ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണു മറുപടിയില്ലാത്തത്. മന്ത്രി എംബി രാജേഷ് 92 ചോദ്യങ്ങളിൽ ആറെണ്ണം ഒഴിച്ചുള്ളവയ്ക്കു മറുപടി നൽകി. മറുപടി നൽകാത്തവ എംഎൽഎമാരുടെ മണ്ഡലത്തിലെ പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ടവയാണ്.