ഭര്‍ത്താവിന്റെ മര്‍ദ്ദനം, സിനിമയുടെ പ്രതിഫലത്തെ ചൊല്ലി തര്‍ക്കം, ഷഹനയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: നടിയും മോഡലുമായി ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് എത്തുന്നത്. സജാദ് പറയുന്നത് മുഴുവന്‍ നുണയാണെന്നും ഷഹന ജീവനൊടുക്കില്ലെന്നും ഇത് കൊലപാതകം ആണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഷഹനയും സജാദും തമ്മില്‍ പലപ്പോഴും തര്‍ക്കവും ഉണ്ടായിരുന്നു. മോഡലിംഗിലൂടെയും അഭിനയത്തിലൂടെയും ഷഹനയ്ക്ക് ലഭിക്കുന്ന പണം കൈകാര്യം ചെയ്തിരുന്നത് സജാദാണ് കൈകാര്യം ചെയ്തിരുന്നതത്രെ. പോയ ലോക്ഡൗണ്‍ സമയം ഷഹന ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു ഇതിന് പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ഇരുവരുടെയും വിവാഹാലോചന നടക്കുന്നത് ബന്ധുക്കള്‍ വഴിയാണ്. ഷഹനയുടെ ബന്ധുക്കള്‍ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുവരും അടുപ്പത്തിലായി. ഇതോടെ ഷഹനയുടെ നിര്‍ബന്ധപ്രകാരം വിവാഹം നടന്നു. സജാദിന് ഖത്തറിലായിരുന്നു ആദ്യം ജോലി. ഇപ്പോള്‍ ഇയാള്‍ക്ക് ജോലി ഒന്നുമില്ല. ഭാര്യയുടെ വരുമാനത്തിലായിരുന്നു ജീവിതം.

കഴിഞ്ഞ ദിവസം ഷഹനയുടെ 22ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്നാണ് ഭര്‍ത്താവ് സജാദ് പറഞ്ഞത്. എന്നാല്‍ വരാന്‍ പതിവിലും വൈകി, ഇതിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായെന്നും ഇതിന് ശേഷമാണ് ഷഹന തൂങ്ങി മരിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ മൊഴിനല്‍കിയതെന്ന് എ സി പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട്ടില്‍ എത്തിയവരോട് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്. പൊലീസ് എത്തിയ ശേഷം ജീപ്പിലാണ് ഷഹനയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ് മോര്‍ട്ടവും കഴിഞ്ഞാല്‍ മാത്രമാണ് മരണത്തിലെ ദുരൂഹത സംബന്ധിച്ച് വ്യക്തത പുറത്തുവരും. അതേസമയം, ഷഹനയും ഭര്‍ത്താവ് സജാദും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ 11-ാം തീയതി ഷഹന വിളിച്ച് വിവരങ്ങള്‍ പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. വീട്ടില്‍ വരണമെന്നും എന്നാല്‍ അതിന് സാധിക്കാത്ത അവസ്ഥയാണെന്നും ഷഹന പറഞ്ഞു. സജാദ് കൂടെയുള്ളപ്പോള്‍ ഷഹന ഫോണെടുക്കില്ല. ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് വിളിച്ച് വിവരങ്ങള്‍ പറയാറുള്ളത്. ഇതൊരു കൊലപാതകം തന്നെയാണെന്നാണ് മറ്റൊരു ബന്ധുവും പറയുന്നത്. ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഷഹനയ്ക്കില്ല. അതിനുള്ള അവസ്ഥ ആ പെണ്‍കുട്ടിക്ക് വന്നിട്ടില്ല. ജ്വല്ലറികളുടെ പരസ്യങ്ങള്‍ ചെയ്യുന്ന കുട്ടിയാണ്. എന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് പെണ്‍കുട്ടി വിളിച്ച് പറഞ്ഞിരുന്നു. ഒന്നര വര്‍ഷമായി ഷഹനയ്ക്ക് വീടുമായി ബന്ധമുണ്ടായിരുന്നില്ല. ഷഹനയെ തടവറയിലിട്ട പോലെയായിരുന്നു – ബന്ധു വ്യക്തമാക്കി.

ഷഹനയെ സജാദ് പലവട്ടം ഉപദ്രവിച്ചിരുന്നതായി ഷഹനയുടെ സഹോദരന്‍ പറഞ്ഞു. ഇതിന് മുമ്പും പല തവണ ഇതുമായി ബന്ധപ്പെട്ട് ഇടപെട്ടിരുന്നു. എന്നാല്‍ എല്ലാ തവണയും അവഗണിക്കുകയാണ് ഉണ്ടായത്. ഒരു തവണ ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയ്യാറായപ്പോള്‍ സജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പറമ്പില്‍ ബസാറിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.