ഈ പട്ടാളക്കാരന്റെ മനോധൈര്യം കെടുത്താൻ ഒരു കമ്മ്യൂണിസ്റ്റിനുമാവില്ല

ശോഭേച്ചി ജയിക്കണം അതിനു വേണ്ടി ഒറ്റക്കാലിൽ നടന്നു വോട്ട് പിടിക്കയാണ് ഒരു പട്ടാളക്കാരൻ ഡോ. ഷിബു ബാലകൃഷ്ണന്‍. പക്ഷെ ബാലകൃഷ്ണൻ ഒറ്റക്കാലൻ പട്ടാളക്കാരനായത് പിന്നിൽ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്ലാത്ത ക്രൂരതയാണ്. സിപിഎം ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനു വേണ്ടി ഒറ്റക്കാലില്‍ നടന്ന് വോട്ടുചോദിച്ച് ഡോ. ഷിബു ബാലകൃഷ്ണന്‍. പാലക്കാട് ആലത്തൂര്‍ കിഴക്കഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് കലവപ്പാടം വീട്ടില്‍ ബാലകൃഷ്ണന്റേയും ശിരോമണിയുടേയും മകനായ ഡോ. ഷിബുവാണ് ജീവിതം തകര്‍ത്ത കമ്യൂണിസ്റ്റ് ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാന്‍ ചേര്‍ത്തലയിലെത്തിയത്. ഷിബുവിനെ ഒറ്റക്കാലനാക്കിയ സിപിഎം ക്രൂരതയുടെകഥ ഇങ്ങനെയാണ്.

പതിനെട്ടാം വയസില്‍ ആര്‍മിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച ഷിബു 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സേനയില്‍ നിന്ന് വിരമിച്ചത്. ചെറുപ്പം മുതലേ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. നാട്ടില്‍ തിരികെ എത്തിയ ശേഷം ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന പ്രദേശത്ത് ബിജെപി ശക്തിപ്രാപിച്ചതോടെ സഖാക്കളുടെ കണ്ണിലെ കരടായി ഷിബു മാറി. 2018 ഏപ്രില്‍ രണ്ടിന് വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാരകായുധങ്ങളുമായി കയറിവന്ന സംഘം ഷിബുവിനെ വെട്ടിയത്. കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയെങ്കിലും അക്രമികള്‍ പിന്മാറിയില്ല. കാന്‍സര്‍ രോഗിയായ അമ്മയുടെ മുന്നിലിട്ട് വീണ്ടും വെട്ടിയ ശേഷം മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ ക്രിമിനലുകള്‍ ഷിബുവിനെ കൊല്ലാന്‍ ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരുന്നു. കരച്ചില്‍ കേട്ട് എല്ലാവരും ഓടിയെത്തിയപ്പോള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു ഷിബു. മാസങ്ങളോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒടുവില്‍ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു.

ആത്മധൈര്യം കൈവിടാതെ സ്വപ്നങ്ങളുടെ പിന്നാലെ പായാന്‍ ഭാരതത്തെ സേവിച്ച പട്ടാളക്കാരന് ഒരു കാല്‍ തന്നെ ധാരാളമായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പൊയ്‌ക്കാലില്‍ നടക്കാനും വാഹനം ഓടിക്കാനും സ്വന്തം ശരീരത്തേയും മനസിനേയും അദ്ദേഹം പ്രാപ്തനാക്കി. ചികിത്സക്കെടുത്ത സമയം പഠനത്തിനായി മാറ്റിവച്ച അദ്ദേഹം ഇന്ന് രണ്ട് ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കി. സോഷ്യല്‍ സര്‍വ്വീസിലും, അഗ്രിക്കള്‍ച്ചറല്‍ മള്‍ട്ടിപ്പിള്‍ ഫാമിങിലും ഡോക്ടറേറ്റ് നേടിയ ശേഷം ഇപ്പോള്‍ എല്‍എല്‍ബിക്ക് പഠിക്കുകയാണ്.

ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡിലെ വീടുകളിലെത്തി തനിക്ക് നേരിട്ട കണ്ണില്ലാത്ത കമ്യൂണിസ്റ്റ് ക്രൂരതകള്‍ നേരില്‍ വിവരിച്ചാണ് അദ്ദേഹം ശോഭാ സുരേന്ദ്രന് വേണ്ടി വോട്ടുചോദിച്ചത്. ജീവിതപ്രതിസന്ധികളില്‍ തളരാതെ താങ്ങി നിര്‍ത്തിയ പ്രസ്ഥാനത്തിന് തന്നാലാവും വിധം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഴ്ചകളായി അദ്ദേഹം ആലപ്പുഴയിലുണ്ട്. ബിജെപി ആലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം ഇപ്പോള്‍ വിമുക്തഭടന്മാരുടെ സെല്ലിന്റെ സംസ്ഥാന കോ കണ്‍വീനറാണ്.

അതെ സമയം വളരെ ശക്തമായി ആലപ്പുഴയിൽ പ്രചാരണം നടത്തുന്ന ശോഭാസുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ കത്ത്. ലോക്‌സഭയിൽ ശോഭാസുരേന്ദ്രൻ എത്തുമെന്നും ഒരുടീമായി തനിക്കൊപ്പം പ്രവർത്തിക്കാനിടവരുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ‘എന്റെ സഹപ്രവർത്തക ശോഭാസുരേന്ദ്രൻ ജി.’എന്നു സംബോധനചെയ്തുള്ള ഇംഗ്ലീഷ് കത്ത് മലയാളത്തിലാക്കി ഓരോ വീടുകളിലുമെത്തിക്കാനുള്ള തിരക്കിലാണ് ബി.ജെ.പി.പ്രവർത്തകർ.ശോഭാസുരേന്ദ്രന്റെ അനുഭവസമ്പത്തും സംഘടനയോടുള്ള അചഞ്ചലമായ കൂറും അഭിമാനം നല്കുന്നു. ഒരു സ്ത്രീയെന്നനിലയിൽ ശോഭാ സുരേന്ദ്രന്റെ നിർഭയമായ നേതൃത്വം പ്രതിബന്ധങ്ങൾ തകർത്തു. എണ്ണമറ്റ ആളുകളിൽ പ്രചോദനത്തിന്റെ ജ്വാല ജ്വലിപ്പിച്ചതായും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.