പാകിസ്ഥാനിൽ ആര് വിജയിക്കും? പാകിസ്ഥാന്‍ പോളിംഗ് ബൂത്തിലേക്ക്. 24 മണിക്കൂറിനുള്ളില്‍ ഫലം അറിയാം.
കനത്ത സുരക്ഷയില്‍ പാകിസ്താന്‍ പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ടുമുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലവും വരും. രാത്രി എട്ട് മണിയോടെ ആദ്യഫലസൂചനകള്‍ വരും.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പാകിസ്താനില്‍ ഒരുക്കിയിട്ടുള്ളത്.വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കുമൊടുവില്‍ ആണ് പാകിസ്ഥാന്‍ ജനവിധി തേടുന്നത്. പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍, പഞ്ചാബ്, കൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലിയിലേ 272 സീറ്റുകളിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ്. 3765 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഷഹബാസ് ഷെരീഫ് നയിക്കുന്ന പിഎംഎല്‍എന്‍, ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇന്‍സാഫ്, ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികള്‍ തമ്മിലാണ് പ്രധാന പോരാട്ടം. പിഎംഎന്‍എല്‍ ഭരണം നിലനിര്‍ത്തുമെന്നാണ് തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങളെങ്കിലും, ഒടുവില്‍ പുറത്തിറങ്ങിയ അഭിപ്രായ വോട്ടെടുപ്പില്‍ തെഹ്‌രീക് ഇന്‍സാഫിനാണ് നേരിയ മുന്‍തൂക്കം നല്‍കുന്നത്.ഭരണത്തുടര്‍ച്ചയാണ് നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാനില്‍ ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ നവാസ് ഷെരീഫും മകള്‍ മറിയവും ജയിലാണ്.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളിലായി മൂന്ന് സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 150ല്‍ അധികമാളുകളാണ് കൊല്ലപ്പെട്ടത്. 449465 പൊലീസുകാര്‍ക്ക് പുറമെ 370000 സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.
https://youtu.be/ZrRuseW2Vwg