നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു, പാര്‍വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്.തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് പാര്‍വതി.എടുക്കുന്ന നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനും പാര്‍വതി ശ്രമിക്കാറുണ്ട്.സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് പറയുകയാണിപ്പോള്‍ നടി.പരസ്പരം രഹസ്യങ്ങളും അനുഭവങ്ങളും പങ്കുവെക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും ഡബ്ല്യൂസിസിയില്‍ വന്നതിന് ശേഷമാണ് തങ്ങള്‍ എല്ലാം മനസിലാക്കിയതെന്നും താരം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല.നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു.ഡബ്ല്യുസിസിയില്‍ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ മനസിലാക്കുന്നത്.ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു.-പാര്‍വതി പറഞ്ഞു.

നേരത്തെ ചലച്ചിത്ര സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അധികാരം ചിലരില്‍ മാത്രം കേന്ദ്രീകരിച്ചാണെന്ന് പാര്‍വതി പറഞ്ഞിരുന്നു.സംഘടനയുടെ ജനറല്‍ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ല്യു.സി.സിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാര്‍വ്വതി വ്യക്തമാക്കി.ഇപ്പോള്‍’മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്.മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്.ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്.’വിഗ്രഹങ്ങളുടെ’നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്.മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ലെന്നും സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് വളരെയധികം കെല്‍പുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറുമാറിയ ഭാമയ്ക്ക് എതിരെയും പാര്‍വ്വതി തിരുവോത്ത് രംഗത്ത് എത്തിയിരുന്നു.സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാര്‍വ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം കുറിച്ചത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്.അവള്‍ തല ഉയര്‍ത്തി നീതിക്കായി പോരാടുന്നത് ഞങ്ങള്‍ കണ്ടുവെന്നും സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചുവെന്നും പാര്‍വ്വതി പ്രതികരിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കിയിരുന്നു.