ഇ.പി.ജയരാജനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

തിരുവനന്തപുരം/ ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യാത്രക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ പൊലീസ് കേസെടുത്തു.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്. ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തി ലാണ് കേസ് എടുത്തിരിക്കുന്നത്. ജയരാജനെതിരെ കേസെടുക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും സംഭവം കനത്ത അടിയായി.

വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജയരാജനെതിരെ പോലീസ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അനിൽ കുമാർ കേസിൽ രണ്ടാം പ്രതിയും, പഴ്സനൽ സ്റ്റാഫിലുള്ള വി.എം.സുനീഷാണ് മൂന്നാം പ്രതിയുമാണ്. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്.

വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി ഹർജിയിൽ പറഞ്ഞിരുന്നു. പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയെടുക്കാഞ്ഞതി നാലാണ് ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവർ കോടതിയെ സമീപിക്കുന്നത്. കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇരുവരും ആവശ്യപ്പെട്ടിരുന്നത്.