റോഡില്‍ കെട്ടിയ വള്ളി കഴുത്തില്‍ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ കേസ് എടുക്കുമെന്ന് പോലീസ്

തൊടുപുഴ. പൊതുമരാമത്തു വകുപ്പിന്റെ നിരുത്തരവാദപരമായ നടപടിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി ചുറ്റി സാരമായി പരുക്കേറ്റ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ്. റോഡില്‍ ടൈല്‍ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടാന്‍ ബോര്‍ഡോ മറ്റ് അടയാളമോ സ്ഥാപിക്കാതെ റോഡിനു കുറുകെ പ്ലാസ്റ്റിക് വള്ളി കെട്ടിയതില്‍ കുരുങ്ങിയാണ് തെക്കുംഭാഗം കളപ്പുരയ്ക്കല്‍ ജോണി ജോര്‍ജിന് (60) കഴുത്തിനു സാരമായി പരുക്കേറ്റത്.

പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ മൂലം കാരിക്കോട് തെക്കുംഭാഗം റോഡിലാണ് യാത്രക്കാരന് പരുക്കേറ്റത്. ഗതാഗതം തടയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി റോഡിനു കുറുകെ വൈദ്യുതി തൂണുകളില്‍ വലിച്ചു കെട്ടിയിരുന്നു. ജോണി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് വള്ളിയില്‍ തട്ടി ഇരുവരും മറിഞ്ഞു വീണത്. പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ കുരുങ്ങി സാരമായി മുറിവേറ്റ ജോണി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണു കുമാറിന് ജോണി ഇതു സംബന്ധിച്ച് പരാതി നല്‍കി. സംഭവത്തില്‍ റോഡിന്റെ കരാറുകാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. അടയാളം വയ്ക്കാതെ റോഡില്‍ പ്ലാസ്റ്റിക് വള്ളി കെട്ടി അപകടം ഉണ്ടാക്കിയവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.