തൊണ്ടി ഫോണിലൂടെ പ്രതിയുടെ സ്ത്രീ സുഹൃത്തിലേക്ക് നുഴഞ്ഞെത്തി ശല്യം: പോലീസുകാരന് സസ്‌പെൻഷൻ

പത്തനംതിട്ട/ തൊണ്ടിമുതലായി പിടിച്ച ഫോണിലൂടെ പ്രതിയുടെ സ്ത്രീ സുഹൃത്തിലേക്ക് നുഴഞ്ഞെത്തി ശല്യം ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെൻഷൻ. സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. ഇയാള്‍ക്ക് എതിരെ യുവതി എസ്പിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ സസ്‌പെന്റ് ചെയ്തത്.

പത്തനംതിട്ട പൊലീസ് സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി തുടർന്ന് ഉപയോഗിച്ചുകൊണ്ടിരുന്നു. ഒപ്പം കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു.

തുടർന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നൽകുകയാണ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ ഫോണ്‍ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ഡിവൈഎസ്പി ഫോണ്‍ പിടിച്ചെടുക്കുകയും അഭിലാഷിനെതിരെ എസ പിക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു.